പാടത്ത് ട്രാക്ടർ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു
Mail This Article
കോട്ടയം ∙ കൃഷിക്കായി നിലമൊരുക്കുന്നതിനിടെ ട്രാക്ടർ തലകീഴായിമറിഞ്ഞ് അടിയിൽപ്പെട്ട് ഡ്രൈവറും സഹായിയും മരിച്ചു. ഡ്രൈവർ അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷംവീട് കോളനിയിൽ ശശി (മോനി–56), നീലിമംഗലം ചാരംകുളങ്ങര ഷിനു മോൻ (മണിക്കുട്ടൻ–38) എന്നിവരാണ് മരിച്ചത്. ട്രാക്ടറിന്റെ അടിയിൽപ്പെട്ട മണിക്കുട്ടൻ പൂർണമായും ചെളിയിൽ താഴ്ന്നുപോയി. ശശിയുടെ തലയൊഴികെയുള്ള ഭാഗം ചെളിയിൽ പൂണ്ട നിലയിലായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇന്നലെ സന്ധ്യയ്ക്ക് 6.30ന് ചാന്നാനിക്കാട് പനച്ചിൽക്കടവ് പാടശേഖരത്തിലാണ് സംഭവം. ജോലി നിർത്തി പാടത്തുനിന്ന് കയറാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. ചേറിൽനിന്ന് പുല്ലുനിറഞ്ഞ ഭാഗത്തേക്ക് ട്രാക്ടർ ഓടിച്ചു കയറ്റുന്നതിനിടെ മുൻഭാഗം ഉയർന്നു പൊങ്ങി തലകീഴായി മറിയുകയായിരുന്നു. ശശിയും മണിക്കുട്ടനും ട്രാക്ടറിന് അടിയിൽപെട്ടു.
പാടത്ത് ഉണ്ടായിരുന്ന മറ്റു മൂന്നു ട്രാക്ടറുകളിലെ ജോലിക്കാരും നാട്ടുകാരുമാണ് ആദ്യം ഓടിയെത്തിയത്. ഏറെനേരത്തെ ശ്രമഫലമായി ഇരുവരെയും പുറത്തെടുത്തു. അഗ്നിരക്ഷാസേനയും ചിങ്ങവനം പൊലീസും എത്തി. ശശിയുടെയും മണിക്കുട്ടന്റെയും മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ശശിയുടെ ഭാര്യ രാധ. മക്കൾ: രെജിത, രതീഷ്, മഞ്ജു. മണിക്കുട്ടന്റെ ഭാര്യ: സൗമ്യ. മക്കൾ: ശ്രീദേവി, ശ്രീലാൽ.
മണിക്കുട്ടന്റെ സംസ്കാരം ഇന്ന് 3ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ശശിയുടെ സംസ്കാരം ഇന്നു 4ന്.
English Summary: Two People Died in Tractor Accident