ADVERTISEMENT

തൃശൂർ ∙ ഹൈക്കോടതി വിധിയെത്തുടർന്നു 2015ലെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവച്ചപ്പോൾ പാഴായതു 3.61 ലക്ഷം വോട്ടർമാരുടെ സമയം. കുറഞ്ഞതു 3200 സർക്കാർ ജീവനക്കാരുടെ ഒരു മാസത്തിലേറെ നീണ്ട അധ്വാനം. 2019ലെ വോട്ടർ പട്ടിക ആധാരമാക്കി ആദ്യമേ നടപടി സ്വീകരിക്കാത്തതു മൂലമാണ് ഈ ഭീമമായ നഷ്ടം.

ഒരു പഞ്ചായത്തിൽ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലുള്ള ഒരാൾ, ഒരു സെൿഷൻ ക്ലാർക്ക് എന്നിവർ ജനുവരി രണ്ടാം വാരം മുതൽ മുഴുകിയിരുന്നതു 2015ലെ വോട്ടർ പട്ടിക പുതുക്കൽ ജോലിയിലായിരുന്നു. കരടു പ്രസിദ്ധീകരണം, പേരുചേർക്കൽ, തിരുത്തൽ, സ്ഥലംമാറ്റം എന്നിവയാണു ചെയ്യേണ്ടിയിരുന്നത്. കെൽട്രോണിന്റെ സാങ്കേതിക വിഭാഗവും ഈ ജോലികളിലായിരുന്നു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, 6 കോർപറേഷനുകൾ എന്നിവിടങ്ങളിലെ കണക്കെടുത്താൽ ഏകദേശം 3200 ജീവനക്കാർ ഈ ജോലിയിൽ മുഴുകി. ജില്ലാ ഓഫിസുകളിൽ ഡപ്യൂട്ടി കലക്ടർ, ‍ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, ഒരു ജൂനിയർ സൂപ്രണ്ട്, 5 ക്ലാർക്കുമാർ കെൽട്രോണിന്റെ 2 ജീവനക്കാർ എന്നിവരടക്കം 10 പേരും പട്ടിക പുതുക്കാൻ ജോലി ചെയ്തു. ഒരു മാസത്തെ ജോലിക്ക് ശരാശരി 50,000 രൂപ ശമ്പളം കണക്കാക്കിയാൽ 16 കോടി രൂപയാണു ഇവരുടെ ശമ്പളം ഇനത്തിൽ പാഴായത്.

പട്ടികയിൽ പേരുചേർത്തവരുടെ സമയനഷ്ടം അതിലും അധികമാണ്. ഒരു പഞ്ചായത്തിൽ ശരാശരി 250 പേർ പട്ടിക പുതുക്കാൻ അപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. തിരുത്തൽ, ബൂത്തുമാറ്റം, മരണം മൂലം പേര് ഒഴിവാക്കൽ എന്നിവയിലായി 100 പേർ വേറെയും. അതായത് കുറഞ്ഞത് 350 പേർ വീതം ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും അപേക്ഷ സമർപ്പിക്കുകയും തെളിവെടുപ്പിനു ഹാജരാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 3.61 ലക്ഷം പേർ തെളിവെടുപ്പിനു ഹാജരായിട്ടുണ്ടാകും.

2020ലെ തിരഞ്ഞെടുപ്പിനു കഴിഞ്ഞ വർഷത്തെ പട്ടിക നിലനിൽക്കെ, 5 വർഷം മുൻപത്തെ വോട്ടർ പട്ടിക തിരഞ്ഞെടുത്തതിനെച്ചൊല്ലി നേരത്തേതന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണു 2015നു ശേഷം പ്രായപൂർത്തിയായവർ എല്ലാവരും പേരുചേർക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കുകയും തെളിവെടുപ്പിനു നേരിട്ടു ഹാജരാകുകയും വേണമെന്ന നിബന്ധന വന്നത്. ഈ കാലയളവിൽ 10 ലക്ഷം പുതിയ വോട്ടർമാർ ഉണ്ടായി എന്നാണു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞത്.

2019ലെ ലോക്സഭാ വോട്ടർപട്ടിക പരിഗണിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് നൽകിയ ഹർജിയിൽ ഹൈക്കോടതി അനുകൂലവിധി പ്രഖ്യാപിച്ചതോടെയാണ് ഇതുവരെയുള്ള നടപടികൾ പാഴായത്. തൽക്കാലം പട്ടിക പുതുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അയച്ച ഉത്തരവ് കലക്ടറേറ്റുകളിൽ ലഭിച്ചു. ജനുവരി 20നാണു കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കേണ്ട സമയം ഇന്നലെ അവസാനിക്കാനിരിക്കെയാണ് വിധി തിരിച്ചടിയായത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ അപ്പീൽ നൽകിയേക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ അപ്പീൽ നൽകാൻ സാധ്യത. നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു കമ്മിഷനു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 25,000 ബൂത്തുകളിലും ആളെ നിയമിച്ചു വോട്ടർമാരുടെ പേരു വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. വാർഡ് പുനർവിഭജനം വോട്ടർപട്ടിക പരിഷ്കരണത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെങ്കിൽ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാർഡ് അടിസഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വിട്ടിലെത്തി ആ വാർഡിലെ അംഗമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 25,000 ബൂത്തുകളിൽ ഈ ജോലികൾ പൂർത്തിയാക്കുന്നതിനായി 10 കോടിയോളം രൂപ ചെലവു വരും. വാർഡ് വിഭജനമാണു കമ്മിഷനു മറ്റൊരു വെല്ലുവിളി. ആക്ഷേപങ്ങൾ കേട്ടു പരാതികൾ പരിഹരിച്ച ശേഷമേ അന്തിമ വാർ‍ഡു പട്ടിക പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ഈ പ്രക്രിയയ്ക്കു 5 മാസമെങ്കിലും വേണ്ടിവരും.

English Summary: Voter list proceedings stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com