സിഎജി റിപ്പോർട്ട്: സഭാസമിതിയുടെ തുടർനടപടികൾ ഈ ആഴ്ച
Mail This Article
തിരുവനന്തപുരം∙ പൊലീസിന്റെ ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവന്ന സിഎജി റിപ്പോർട്ടിൽ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഈ ആഴ്ച തുടർനടപടികളാരംഭിക്കും. രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾക്കു വിശദീകരണം ആവശ്യപ്പെട്ടു കത്തു നൽകും. കമ്മിറ്റിയിൽ 7 ഭരണപക്ഷ എംഎൽഎമാരും 4 പ്രതിപക്ഷ എംഎൽഎമാരുമാണ് അംഗങ്ങൾ. വി.ഡി.സതീശനാണ് സമിതി അധ്യക്ഷൻ.
വകുപ്പുകൾ രണ്ടു മാസത്തിനകം വിശദീകരണവും സ്വീകരിച്ച തുടർനടപടികളും പിഎസിക്കു രേഖാമൂലം നൽകണം. ഇതു പരിശോധിച്ചശേഷം സമിതി വിശദീകരണ കുറിപ്പുകൾ സിഎജിക്ക് പരിശോധനയ്ക്കു നൽകും. ഇതു സിഎജിക്കു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.
കൂടുതൽ വിശദീകരണം തേടാനും സിഎജിക്ക് അവകാശമുണ്ട്. ഇതു പരിഗണിച്ച ശേഷം പിഎസിക്കു വകുപ്പുതലവൻമാരെ വിളിച്ചുവരുത്താം. രേഖകളും കമ്മിറ്റിക്കു പരിശോധിക്കാം. ഇതിനെ അടിസ്ഥാനമാക്കി സമിതി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കും. സമിതി ശുപാർശചെയ്യുന്ന നടപടികൾ രണ്ടു മാസത്തിനകം സർക്കാർ നടപ്പാക്കണമെന്നാണു ചട്ടം. എന്നാൽ, മിക്ക കേസുകളിലും നടപടി വൈകിപ്പിക്കുകയാണു പതിവ്.