ക്രൈംബ്രാഞ്ച് കണ്ടെത്തൽ; തോക്കുണ്ട്, ഉണ്ടയില്ല
Mail This Article
തിരുവനന്തപുരം ∙ കേരള പൊലീസിന്റെ തോക്കുകൾ ഒന്നും കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സിഎജി റിപ്പോർട്ടിൽ പരാമർശിച്ച 660 ഇൻസാസ് റൈഫിളുകളിൽ 13 എണ്ണമൊഴികെ എല്ലാം തിരുവനന്തപുരം എസ്എപി ക്യാംപിൽ പ്രദർശിപ്പിച്ചാണ് എഡിജിപി ടോമിൻ തച്ചങ്കരിയുടെ സ്ഥിരീകരണം. 13 തോക്ക് മണിപ്പുരിൽ പോയ എആർ ബറ്റാലിയനിലെ പൊലീസുകാരുടെ കൈവശമുണ്ട്.
തെറ്റായ റിപ്പോർട്ട് നൽകിയ അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം തേടണമെന്നു സേനയിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചു. അതു പ്രായോഗികമല്ലെന്ന് ഉന്നതർ വ്യക്തമാക്കി. വെടിയുണ്ടകൾ കാണാതായതിൽ ഉന്നതരടക്കം അറസ്റ്റിലാകുമെന്നു ടോമിൻ തച്ചങ്കരി പറഞ്ഞു. എസ്എപി ക്യാംപിലെ 25 ഇൻസാസ് റൈഫിളും പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകളും കാണാതായെന്നാണു സിഎജി റിപ്പോർട്ടിൽ പറഞ്ഞത്.
മണിപ്പുരിൽ പോയ പൊലീസുകാരുടെ കൈയിൽ 13 തോക്ക് ഉണ്ടെന്നത് എജി പോലും കണ്ടെത്താത്ത കാര്യമാണ്. അവിടെയുള്ള പൊലീസുകാരുമായി ഫോണിൽ തോക്കിന്റെ നമ്പർ ഉൾപ്പെടെ സ്ഥിരീകരിച്ചതായി ക്രൈംബ്രാഞ്ച് വിശദീകരിച്ചു. എന്നാൽ. ഈ വിവരങ്ങളും രേഖകളും എജിയുടെ പരിശോധനാ സമയത്തോ ഡിജിപിക്ക് എജി കത്ത് നൽകിയപ്പോഴോ പൊലീസ് എന്തുകൊണ്ടു നൽകിയില്ലെന്നതു ദുരൂഹമാണ്. അതേസമയം, വെടിയുണ്ടകൾ കാണാനില്ലെന്നു സമ്മതിച്ച പൊലീസ് 2 മാസത്തിനകം ഉന്നതരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കി.
English Summary: Guns available but bullets missing