കോഴിക്കോട് വിമാനത്താവളത്തിൽ 2.55 കോടിയുടെ സ്വർണവേട്ട
Mail This Article
കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ 4 യാത്രക്കാരിൽനിന്നായി 2.55 കോടി രൂപയുടെ (6.108 കിലോഗ്രാം) മിശ്രിതരൂപത്തിലാക്കിയ സ്വർണം പിടികൂടി. അബുദാബിയിൽനിന്നെത്തിയ അരിമ്പ്ര സ്വദേശി അനൂപിൽനിന്ന് 1.12 കിലോഗ്രാം, താമരശ്ശേരി പുളികലകത്ത് ഷൈജിൽനിന്ന് 2.36 കിലോഗ്രാം, അടിവാരം പേട്ടയിൽ ആഷിഖിൽനിന്ന് 1.756 കിലോഗ്രാം വീതം സ്വർണം എയർ കസ്റ്റംസും വയനാട് കമ്പളക്കാട് സ്വദേശി ഫെമിനിൽനിന്ന് 872 ഗ്രാം സ്വർണം കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസും പിടികൂടി.
ഡപ്യൂട്ടി കമ്മിഷണർ ഡോ.രാജി, അസിസ്റ്റന്റ് കമ്മിഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ജ്യോതിർമയ്, വി.രാധ, ഇൻസ്പെക്ടർമാരായ ടി.എ.അഭിലാഷ്, രവീന്ദ്രകുമാർ, പ്രമോദ്, സുധിർകുമാർ, രാജൻ റായ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, സൈനുദ്ദീൻ എന്നിവരാണു പിടികൂടിയത്. യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച 36 ലക്ഷം രൂപയുടെ സ്വർണമാണ് പ്രിവന്റീവ് കസ്റ്റംസ് കണ്ടെടുത്തത്.
അസിസ്റ്റന്റ് കമ്മിഷണർ എം.എസ്.ദേവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ.പ്രവീൺകുമാർ, കെ.പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ.മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി.സജിൻ, ഹെഡ് ഹവിൽദാർ എം.സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണു സ്വർണം പിടികൂടിയത്.
English summary: Gold seized in Kozhikode airport