സ്കൂളിന്റെ ശതാബ്ദിക്കിടെ തേനീച്ച ആക്രമണം; 26 കുട്ടികൾക്കു പരുക്ക്
Mail This Article
റാന്നി ∙ സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കായി നിരത്തി നിർത്തിയ കുട്ടികൾക്കു നേരെ പെരുന്തേനീച്ച ആക്രമണം. കുത്തേറ്റ 26 വിദ്യാർഥികളിൽ 4 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവരെ വടശേരിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു. വടശേരിക്കര ടി.ടി.തോമസ് സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണു തേനീച്ചയുടെ കുത്തേറ്റത്.
ഇന്നലെ രാവിലെ 10.45ന് ആണു സംഭവം. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്രയ്ക്കായി കുട്ടികളെ തൊട്ടടുത്ത ക്ഷേത്ര പരിസരത്ത് നിരത്തി നിർത്തുന്നതിനിടെയാണു വടശേരിക്കര പാലത്തിനടിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടം ഇളകി കുട്ടികളെ കുത്തിയത്.
സ്കൂൾ അധികൃതർ ഉടൻ തന്നെ കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. എല്ലാവരുടെയും മുഖത്താണു കുത്തേറ്റത്. മുഖത്ത് വേഗത്തിൽ നീരുവന്ന 4 കുട്ടികളെയാണ് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. 2 ആഴ്ച മുൻപ് ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നുപോകുന്ന സമയത്തും തേനീച്ചക്കൂട്ടം ഇളകി ഒട്ടേറെപ്പേരെ കുത്തിയിരുന്നു.
Englilsh summary: Honey bee attacks student in Ranni