ADVERTISEMENT

കള്ളാടി (വയനാട്)∙ കാടിനു നടുവിലെ മരച്ചുവട്ടിൽ പ്ലാസ്റ്റിക് ഷീറ്റിനു കീഴിലാണു രാജുവിന്റെയും രാമുവിന്റെയും കുടുംബത്തിന്റെ അടുക്കളയും കിടപ്പുമുറിയുമെല്ലാം. ഈ മരച്ചുവടിനെ വീട് എന്നു സങ്കൽപിച്ച് 3 കൊച്ചുകുട്ടികളടക്കമുള്ള 2 ആദിവാസി കുടുംബങ്ങൾ കഴിയുന്നു. ആനയും പന്നിയുമെല്ലാം ഇറങ്ങുന്ന കാടാണ്.

കാട്ടുമൃഗങ്ങളെ പേടിയില്ലെന്നും ഉപദ്രവിക്കാനെത്തുന്ന മനുഷ്യരെയേ പേടിയുള്ളൂവെന്നും രാമു പറയും. ഇതേ കാട്ടിനുള്ളിലെ ഒരു ഷെഡായിരുന്നു കുറേ നാൾ മുൻപു വരെ ഇവരുടെ വീട്. കഴിഞ്ഞ പ്രളയത്തിൽ അതു തകർന്നു. രാമുവും രാജുവും സമീപത്തെ മരച്ചുവടുകളിലേക്കു താമസം മാറി. ഉരുളന്‍കല്ലുകൊണ്ട് അടുപ്പുകൂട്ടി. വീട്ടുസാധനങ്ങള്‍ മരപ്പൊത്തില്‍ സൂക്ഷിക്കും. പഴന്തുണികളും ബാഗുകളുമെല്ലാം മരച്ചില്ലകളില്‍ തൂക്കിയിടും. തുണി നിറച്ച ചാക്കുകെട്ടുകൾ അടുക്കിവച്ച് രാമുവിന്റെ 3 കുട്ടികളും കിടക്കും.

ഏറ്റവും ഇളയകുട്ടിക്ക് 8 മാസം പ്രായം. മൂത്തമകൾ രാധിക ഒന്നാം ക്ലാസിൽ പഠിക്കുന്നു. പുസ്തകങ്ങൾ വയ്ക്കാൻ ‘വീട്ടിൽ’ ഇടമില്ലാത്തതിനാൽ ക്ലാസിൽ തന്നെ സൂക്ഷിക്കും. ‘അയൽപക്ക’ത്തെ മരച്ചുവട്ടിലാണു രാജുവും ഭാര്യയും കഴിയുന്നത്. ഇവർക്കു മക്കളില്ല. കാട്ടുതേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചു വിറ്റാണ് കുടുംബങ്ങളുടെ ഉപജീവനം. കാട്ടിനുള്ളിൽ അലയുന്നതിനിടെ, ഇടയ്ക്കു സൂചിപ്പാറ വെള്ളച്ചാട്ടത്തോടു ചേർന്നൊക്കെയാവും രാജുവിന്റെ അന്തിയുറക്കം.

മമ്മിക്കുന്ന് പണിയ കോളനിയിൽ മാതാപിതാക്കൾക്കു വീടുണ്ടെങ്കിലും ഇത്രയും പേർക്കു താമസിക്കാൻ അവിടെ സൗകര്യമില്ല. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ രണ്ടു കുടുംബങ്ങൾക്കും വീട് അനുവദിച്ചിട്ടുണ്ടെന്ന് ഐടിഡിപി അധികൃതർ പറയുന്നു. അടച്ചുറപ്പുള്ള വീട് നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും വനഭൂമിയിൽനിന്നു മാറാൻ ഇവർ സമ്മതിക്കുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതരും വിശദീകരിക്കുന്നു.

എന്നാൽ, വീടു തരാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഇന്നലെ മാത്രമാണ് ഉദ്യോഗസ്ഥരടക്കമുള്ളവർ ഇങ്ങോട്ടെത്തിയതെന്നുമാണ് രാജുവും രാമുവും പറയുന്നത്. പ്രളയത്തിൽ തകർന്ന ഇവരുടെ ഷെഡിനോടു ചേർന്നു ഷീറ്റ് കൊണ്ടുമറച്ച ‘പുതിയ വീട്’ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

English Summary: Lost House in Flood, Two Families Live in Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com