‘വാ മോളെ, നമുക്കു പോകാം’; ബിസ്കറ്റ് വാങ്ങാൻ പോയ കുട്ടിക്കു പിന്നാലെ നാടോടി സ്ത്രീ
Mail This Article
കൊല്ലം ∙ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയിൽ നിന്നും ജാസ്മിനെ രക്ഷിച്ചത് മനോധൈര്യം. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അനിയത്തിക്കു ബിസ്കറ്റ് വാങ്ങാൻ ഇന്നലെ രാവിലെ കടയിൽ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർഥിനിയാണ് ജാസ്മിൻ. ഇതേ സ്കൂളിൽ പഠിക്കുന്ന അനിയത്തിക്കു ബിസ്കറ്റ് വാങ്ങാനാണു രാവിലെ 9 മണിയോടെ കുട്ടി വീടിനടുത്തുള്ള കടയിലേക്കു പോയത്
പിന്നാലെ നടന്നെത്തിയ സ്ത്രീ കയ്യിൽ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പൊലീസിനു മൊഴി നൽകി. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം തേടി. ഇതിനിടെ കടന്നുകളയാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇവർ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു.
60 വയസ്സു തോന്നിക്കുന്ന ഇവർ മലയാളവും തമിഴും ഇടകലർത്തിയാണു സംസാരിക്കുന്നത്. ‘മയിലണ്ണൻ’ എന്നയാളാണു തന്നെ ലോറിയിൽ കൊണ്ടു വന്നതെന്നും ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാൽ പണം തരാമെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ അവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കും.
English Summary: Attempt to Kidnap Schoolgirl