ADVERTISEMENT

തൃശൂർ ∙ വീണ്ടുമൊരു കോവിഡ് ഭീഷണി കേരളം നേരിടുമ്പോൾ ഇന്ത്യയിൽ ആദ്യമായി ഈ രോഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് എന്താണു പറയാനുണ്ടാവുക? വിളിച്ചപ്പോൾ അവൾ ചോദിച്ചു: ബന്ധുക്കളൊക്കെ വീട്ടിൽ വന്നിട്ടുണ്ട്. തിരിച്ചു വിളിച്ചാൽ മതിയോ? അതു കേട്ടപ്പോൾ  സന്തോഷം തോന്നി.

ഉവ്വ്, അവളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിരിക്കുന്നു. അവളെ കാണാൻ ബന്ധുക്കൾ വീട്ടിലെത്തുന്നു. അവൾ നാട്ടിലൂടെ സാധാരണപോലെ സഞ്ചരിക്കുന്നു. അസാധാരണമായി ചിലതുണ്ട്: കോവിഡ് 19 കാലത്തിനു മുൻപത്തേക്കാൾ ആത്മവിശ്വാസം, എന്തിനെയും അതിജീവിക്കാമെന്ന ധൈര്യം. അതാണു കേരളത്തിനും ഇപ്പോൾ ആവശ്യമെന്ന് അവൾ ‘മനോരമ’യോടു പറഞ്ഞു.

ജനുവരി 24 നു ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നെത്തി. ജലദോഷവും പനിയും കണ്ടപ്പോൾ ആരോഗ്യവകുപ്പിനെ അറിയിച്ചു. 27ന് അവർ ആംബുലൻസിലെത്തി ഐസലേഷനിലാക്കി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഫലം വന്നു: വൈറസ് ബാധ സ്ഥിരീകരിച്ചു. പിന്നീട് മൂന്നാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലായിരുന്നു ജീവിതം.

വുഹാനിൽ നൂറുകണക്കിനു പേർ ഇതേ രോഗം മൂലം മരിച്ചു വീഴുന്ന വാർത്തകളായിരുന്നു ചുറ്റിലും. ഭയപ്പെടാതെ ആ കാലത്തെ നേരിടാൻ സഹായിച്ചത് മെഡിക്കൽ വിദ്യാർഥി എന്ന നിലയിൽ നേടിയ അറിവും കേരളത്തിന് എന്തിനെയും നേരിടാൻ കഴിയുമെന്ന വിശ്വാസവും.

കോവിഡ് ഭീഷണി നേരിടുന്ന ലോകത്തോട് അവൾ പറയുന്നു:

∙ വിദേശത്തു പോയി വന്നെങ്കിൽ, കോവിഡ് സാധ്യതയുള്ളവരുമായി ഇടപെട്ടെങ്കിൽ ധൈര്യമായി ആരോഗ്യവകുപ്പിനെ അറിയിക്കുക. നാണക്കേടോ പേടിയോ വേണ്ട.

∙ വിദേശത്തുനിന്നു വന്നവരും വൈറസ് ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽപ്പെട്ടവരും രോഗലക്ഷണമില്ലെങ്കിലും 14 ദിവസമെങ്കിലും വീട്ടിൽത്തന്നെ ആരുമായി ഇടപഴകാതെ കഴിയുക. രോഗലക്ഷണം കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കുക.

∙ സർക്കാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. രോഗമില്ലെങ്കിലും ചിലപ്പോൾ സമ്പർക്കവിലക്കിൽ കഴിയേണ്ടി വരാം. നിങ്ങളുടെയും മറ്റുള്ളവരുടെയും നന്മയാവട്ടെ ലക്ഷ്യം.

∙ ഞാൻ മൂലം വേറാർക്കും ഇതു പകർന്നില്ല എന്ന ആശ്വാസമാണ് ഇപ്പോൾ ഏറ്റവും വലിയ സന്തോഷം. 

ജൂൺ അവസാനം ചൈനയിൽ പോയി പരീക്ഷയെഴുതണം. അതിനൊരുങ്ങുകയാണ് അവൾ. വുഹാൻ സർവകലാശാലയിൽ നിന്നുള്ള ഓൺലൈൻ ക്ലാസുണ്ട്. ആ ക്ലാസിൽ അവൾക്കൊരു കൂട്ടുകാരിയുമുണ്ട്: ആലപ്പുഴയിൽ നിന്നു കോവിഡ് സ്ഥിരീകരിച്ചശേഷം സുഖപ്പെട്ടവൾ.

പരീക്ഷാപ്പേടിയുണ്ടോ? ഇല്ലെന്ന് അവൾ. 

കൂൾ! അഗ്നിപരീക്ഷ മറികടന്നവൾക്ക് എന്ത് പരീക്ഷച്ചൂട്?

English summary: COVID 19 Cured Malayali girl speaks 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com