സർക്കാർ ആവശ്യപ്പെട്ടിട്ടും മൊറട്ടോറിയം അനുവദിക്കാതെ ആർബിഐ
Mail This Article
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക മാന്ദ്യവും ലോക് ഡൗണും കണക്കിലെടുത്ത് എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും ബാങ്കേഴ്സ് സമിതിയുടെയും (എസ്എൽബിസി) കത്തിനോടു പ്രതികരിക്കാതെ റിസർവ് ബാങ്ക്. വരുമാനം മുടങ്ങിയതു കാരണം ഇൗ മാസത്തെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വലയുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിനു ഇടപാടുകാർ.
തിരിച്ചടവു മുടങ്ങിയാൽ പിന്നെ വായ്പകൾ ലഭിക്കാത്ത തരത്തിൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്നതിനാൽ ഒട്ടേറെപ്പേർ ആശങ്കയിലാണ്. ബാങ്കുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ തിരിച്ചടവു മുടക്കരുതെന്ന നിർദേശമാണ് ഇടപാടുകാർക്കു ലഭിക്കുന്നത്. കഴിഞ്ഞ 18നാണ് എല്ലാ വായ്പകൾക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർബിഐക്ക് എസ്എൽബിസി കത്തെഴുതിയത്. കോവിഡ് കണക്കിലെടുത്ത് അടിയന്തരമായി ആർബിഐ ഇടപെടുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ ആർബിഐയിൽ നിന്നു മറുപടിയൊന്നും ലഭിക്കാത്തതിനാൽ വായ്പകളുടെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല.
മൊറട്ടോറിയത്തിന്റെ ആനൂകൂല്യം ലഭിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ താഴേക്കു പോകുന്നുവെന്ന പരാതിയുമുണ്ട്. ഇത് ഒഴിവാക്കാൻ മൊറട്ടോറിയത്തെ ക്രെഡിറ്റ് സ്കോറിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് എസ്എൽബിസി തീരുമാനിച്ചിട്ടുണ്ട്. എല്ലാ തരം വായ്പകൾക്കും മൊറട്ടോറിയം അനുവദിക്കുന്നതിനാൽ വായ്പയെടുത്തവരിൽ നല്ലൊരു പങ്കും അതിനായി അപേക്ഷിച്ചേക്കും. ക്രെഡിറ്റ് സ്കോർ താഴേക്കു പോയാൽ ബാങ്ക് ഇടപാടുകാരിൽ നല്ലൊരു പങ്കും ഭാവിയിൽ വായ്പ ലഭിക്കാതെ പ്രതിസന്ധിയിലാകും. ഇതു ബാങ്കുകളുടെ ബിസിനസിനെയും ദോഷകരമായി ബാധിക്കും.
English summary: RBI not ready to allow moratorium