അധിക ഓക്സിജൻ ഉൽപാദനത്തിന് ഒരുങ്ങിയിരിക്കാൻ നിർദേശം
Mail This Article
തൃശൂർ ∙ സംസ്ഥാനത്തെ ഓക്സിജൻ നിർമാണ പ്ലാന്റുകളിൽ അധിക ഓക്സിജൻ ഏതു സമയത്തും ഉൽപാദിപ്പിക്കാൻ ഒരുങ്ങിയിരിക്കാൻ പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസൊയുടെ നിർദേശം. കോവിഡ് 19 ചികിത്സയ്ക്കായി പല രാജ്യങ്ങളിലും ആവശ്യത്തിന് ഓക്സിജൻ കിട്ടാതെവന്നതു ഗുരുതര പ്രതിസന്ധിയുണ്ടാക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്.
സിലിണ്ടറുകളിൽ നിറയ്ക്കുന്നവയും വൻ തോതിൽ ഉൽപാദിപ്പിച്ച് ഒരുമിച്ചു ശേഖരിക്കുകയും ചെയ്യുന്ന പ്ലാന്റുകളാണ് കേരളത്തിലുള്ളത്. 18 ആശുപത്രികൾക്കും ഓക്സിജൻ പ്ലാന്റുണ്ട്. ഇവയിലെല്ലാം അടിയന്തരമായി മുഴുവൻ സമയ ഉൽപാദന സംവിധാനം പരിശോധിക്കാൻ പെസോ ഡപ്യൂട്ടി ഡയറക്ടർ വേണുഗോപാൽ നിർദേശം നൽകി.
തുടർന്ന് എല്ലാ ഫാക്ടറികളിലും ഇതിനു സംവിധാനമൊരുക്കി. ജീവനക്കാരോടു കൂടുതൽ സമയ ജോലിക്കു തയാറാകണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്തു 50 മെട്രിക് ടൺ ഓക്സിജനാണു പ്രതിദിനം വേണ്ടത്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചാൽ കൂടുതൽ വേണ്ടിവരും. 250 മെട്രിക് ടൺ വരെ ഉൽപാദിപ്പിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഓക്സിജൻ കൊണ്ടുപോകുന്ന സിലിണ്ടറുകളും സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കി. 5 വർഷം കൂടുമ്പോഴേ സാധാരണ ഇത്തരം പരിശോധന നടത്താറുള്ളു.
English summary: COVID 19; Kerala state mulls on extra oxygen production