എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജന കിറ്റ് ?
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും പലവ്യഞ്ജന കിറ്റ് നൽകുന്നതിന്റെ സാധ്യത പഠിച്ചു 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സെക്രട്ടറിയോടു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സാമ്പത്തിക ബാധ്യതയും സാധനങ്ങളുടെ ലഭ്യതയും പഠിക്കണം.
സംസ്ഥാനത്ത് 87.14 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് എല്ലാവർക്കുമായി എത്ര ടൺ സാധനങ്ങൾ വേണ്ടിവരുമെന്ന കണക്കെടുക്കുന്നു. ചരക്കുനീക്കം സാവധാനം ആയതിനാൽ വൻകിട വ്യാപാരികളുടെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.എല്ലാ കാർഡ് ഉടമകൾക്കുമുള്ള സൗജന്യ അരി വിതരണം ഏപ്രിൽ ഒന്നിന് ആരംഭിക്കും.
അതേസമയം, ക്വാറന്റീനിൽ കഴിയുന്നവർക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് തയാറാക്കി തുടങ്ങി. ഇവ ഉടൻ വിതരണം ചെയ്യും. ക്വാറന്റീനിൽ കഴിയുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് നൽകുകയും കിറ്റുകൾ സപ്ലൈകോയിൽ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകുകയുമാണ് ചെയ്യുന്നത്. അവരാണു വീടുകളിൽ എത്തിച്ചുകൊടുക്കേണ്ടത്.
15 കിലോ അരിയും 16 അവശ്യസാധനങ്ങളുമാണ് നൽകുന്നത്. പഞ്ചസാര, പയർ, തുവര, വൻപയർ, ഉഴുന്ന് എന്നിവ ഓരോ കിലോ വീതം, വെളിച്ചെണ്ണ ഒരു ലീറ്റർ, ചായപ്പൊടി അരക്കിലോ, ഒരു കിലോ ആട്ട, ഒരു കിലോ പുട്ടുപൊടി, മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ, രസം എന്നിവയുടെ പൊടികൾ, ഉപ്പ്, കടുക് എന്നിവയും കിറ്റിലുണ്ടാവും. അലക്കാൻ ഉപയോഗിക്കുന്ന 2 സോപ്പും ഉണ്ട്. ഇവയ്ക്കെല്ലാം കൂടി 1000 രൂപ ചെലവ്. സപ്ലൈകോയുടെ വിവിധ യൂണിറ്റുകളിൽ അതിവേഗം കിറ്റുകൾ തയാറാക്കി വരുന്നു. വേണ്ട സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവ വീടുകളിലെത്തിക്കുക.
English summary: Kerala lockdown; Kit distribution