പട്ടാപ്പകൽ സ്റ്റാൻഡിൽനിന്ന് ബസ് മോഷ്ടിച്ചു; ‘പൊലീസിനെ കണ്ടപ്പോൾ’ സ്കൂട്ടറുമായി കടന്നു
Mail This Article
കോട്ടയം ∙ നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്നു ബസ് മോഷണം! ഇന്നലെ രാവിലെ പത്തിനാണു സംഭവം. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് ആണു മോഷ്ടാവ് ഓടിച്ചു കൊണ്ടുപോയത്. ലോക്ഡൗൺ ആയതിനാൽ മിക്ക ബസുകളും സ്റ്റാൻഡിൽത്തന്നെ പാർക്ക് ചെയ്തിരിക്കുകയാണ്.
ബസുമായി പോകുന്ന വഴി എംസി റോഡിലെ പൊലീസ് പരിശോധന കണ്ട് ചവിട്ടുവരിയിൽ ബസ് നിർത്തിയിട്ട മോഷ്ടാവ് അവിടെയുള്ള കടയുടമയെയും കബളിപ്പിച്ചു. ബസിന്റെ കണ്ടക്ടറെ വിളിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് കടയുടമയുടെ സ്കൂട്ടറുമായി കടന്നു.
മോഷ്ടിച്ച ബസും ഓടിച്ച് ആദ്യം അയർക്കുന്നത്ത് എത്തി പെട്രോൾ പമ്പിൽ നിന്നു ഡീസൽ നിറച്ചു. ഒരു ജാർ നിറയെ ഡീസൽ വാങ്ങി. പണം ബസ് ഉടമ നൽകുമെന്നു പറഞ്ഞ് പമ്പിൽനിന്നു പോയി. കോട്ടയം നഗരത്തിൽ കയറാതെ ചവിട്ടുവരി ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസിനെ കണ്ടത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അധികൃതർ ബസ് ഓട്ടത്തിനു വിളിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കടയുടമയെ വിശ്വസിപ്പിച്ചത്. കടയുടെ മുന്നിൽ നിന്ന് കണ്ടക്ടറോടെന്ന മട്ടിൽ ആരെയോ ഫോൺ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചതോടെ കടയുടമ വിശ്വസിച്ചു, സ്കൂട്ടർ നൽകി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആൾ തിരികെ വന്നില്ല അതോടെ കടയുടമ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു.
ഇതിനിടെ സ്റ്റാൻഡിൽ നിന്ന് ബസ് പോയ വിവരമറിഞ്ഞ് ബസ് ഉടമ ആർപ്പൂക്കര പത്തിൽ സിജോ പി. ജോൺ ഈസ്റ്റ് പൊലീസിലും പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമൽ ബോസ് പറഞ്ഞു.
English summary: Bus theft in Kottayam