ADVERTISEMENT

തിരുവനന്തപുരം∙ ക്യാംപസ് രാഷ്ട്രീയം നിയന്ത്രിച്ചുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള ഓർഡിനൻസ് ലോക് ഡൗണിനു ശേഷം ഇറക്കിയാൽ മതിയെന്നു മന്ത്രിസഭാ തീരുമാനം. ഓർഡിനൻസിനുള്ള സാധ്യത ഹൈക്കോടതി ഉത്തരവിൽ ഉണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്  കരട് ഓർഡിനൻസ് സമർപ്പിച്ചത്.

പ്രധാന വ്യവസ്ഥകൾ

ക്യാംപസിലെ  എല്ലാ വിദ്യാർഥി സംഘടനകളും റജിസ്റ്റർ ചെയ്യണം. ഇതിനായി റജിസ്ട്രേഷൻ അതോറിറ്റി വരും. റജിസ്റ്റർ ചെയ്ത സംഘടനകൾക്കു ക്യാംപസിൽ യൂണിറ്റ് രൂപവൽകരിക്കാം. വിദ്യാർഥികൾക്ക് അവയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടാകും.

വിദ്യാർഥികളുടെ പരാതി പരിഹരിക്കുന്നതിനു സംസ്ഥാന തലത്തിലും  കലാലയ തലത്തിലും പരാതി പരിഹാര അതോറിറ്റി വരും. ജില്ലാ ജഡ്ജി ആയിരുന്നയാളോ സമാന യോഗ്യതയുള്ളയാളോ ആയിരിക്കും സംസ്ഥാന അതോറിറ്റി ചെയർമാൻ. 20 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ള കോളജ് അധ്യാപകൻ, ഒരു സാമൂഹിക പ്രവർത്തകൻ,സർക്കാർ നിർദേശിക്കുന്ന സർവകലാശാലാ യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് അതോറിറ്റിയെ നിയമിക്കേണ്ടത്.

കലാലയതല സമിതിയിൽ 15 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തുള്ള 2 അധ്യാപകർ (ഒരാൾ വനിത), കോളജ് യൂണിയൻ ചെയർമാൻ അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. ഇവർ പരാതി പരിശോധിച്ചു ന്യായമാണെങ്കിൽ കോളജ് അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യും .വ്യാജ പരാതിക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.

വിദ്യാർഥി സംഘടനകളുടെ പ്രവർത്തന ലക്ഷ്യം ഓർഡിനൻസിൽ നിർവചിച്ചിട്ടുണ്ട്.വിദ്യാർഥി താൽപര്യവും ക്ഷേമവും ഉറപ്പാക്കുക.അധ്യാപക വിദ്യാർഥി ബന്ധം ഊഷ്മളമായി നിലനിർത്തുക,സാഹോദര്യവും സഹകരണവും പ്രോത്സാഹിപ്പിക്കുക, അക്കാദമിക് അവകാശവും താൽപര്യവും സംരക്ഷിക്കുക, സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കുക,കലാ സാഹിത്യ ശാസ്ത്ര മേഖലകളിലെ  കഴിവു പ്രോത്സാഹിപ്പിക്കുക,ഭരണഘടന ഉറപ്പു നൽകുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജനാധിപത്യം എന്നിവ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഫെബ്രുവരി 26ന് ആണു കലാലയ രാഷ്ട്രീയം നിയന്ത്രിച്ചു ഹൈക്കോടതി വിധി വന്നത്.

English summary: Campus politics ordinance not soon 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com