ഉദ്യോഗസ്ഥരുടെ തമ്മിലടി; ഒരു രൂപപോലും ചെലവഴിക്കാനാവാതെ ‘റീബിൽഡ് കേരള’
Mail This Article
തിരുവനന്തപുരം ∙ 2018ലെ പ്രളയത്തിൽ നിന്നു കരകയറാനായി സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിക്കു കീഴിൽ ചില്ലിക്കാശ് ഇനിയും ചെലവഴിക്കാതെ സർക്കാർ. ചൊവ്വാഴ്ച അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയാണ് കേരളം പുനഃസൃഷ്ടിക്കാൻ മാറ്റിവച്ചിരുന്നത്.
ഒരു രൂപ പോലും ചെലവഴിക്കാൻ സർക്കാരിനായില്ല. ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടിയാണ് പദ്ധതികൾ വേഗത്തിൽ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനു തടസ്സം. സർക്കാരാകട്ടെ ഇടപെടാതെ കയ്യുംകെട്ടി നോക്കി നിൽക്കുകയുമാണ്.
റിബിൽഡ് കേരളയ്ക്കായി ലോകബാങ്കിൽ നിന്നു ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും ഇതുവരെ ഉദ്ദേശിച്ച പദ്ധതികൾക്കായി ചെലഴിച്ചിട്ടില്ല. പകരം വകമാറ്റി ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ചെലവിട്ടു. 7 ദിവസത്തിനകം റീബിൽഡ് കേരള അതോറിറ്റിക്കു കൈമാറണമെന്നു നിർദേശിച്ചാണ് ലോകബാങ്ക് പണം നൽകിയത്. പണം ചെലവിട്ടെങ്കിലും പദ്ധതികൾ നടപ്പാവുന്ന മുറയ്ക്ക് നൽകുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
English summary: Rebuild Kerala fund not utilised