ലോക്ഡൗൺ: ആന്റിബയോട്ടിക് മരുന്ന് ഉപയോഗം കുറഞ്ഞു
Mail This Article
കൊച്ചി ∙ ലോക്ഡൗൺ കാലത്ത് കേരളത്തിൽ ആന്റിബയോട്ടിക് മരുന്ന് ഉപയോഗം പകുതിയിലേറെ കുറഞ്ഞു. നേരത്തേ ആകെ വിൽക്കുന്ന മരുന്നിൽ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക്കുകളായിരുന്നു; എന്നാൽ ലോക്ഡൗണിൽ ഇത് 25 ശതമാനത്തിനു താഴെയായി. ഉദരരോഗ മരുന്നുകളുടെ വിൽപനയും ഏറെ കുറഞ്ഞു. ലോക്ഡൗണിനു മുൻപ്, 15 % വിൽപന ഈ വിഭാഗത്തിലായിരുന്നു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ മാറിയതോടെ അണുബാധകളും ഉദരരോഗങ്ങളും കുറഞ്ഞെന്ന് ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റിന്റെ ഗവേഷണ വിഭാഗമായ അവാക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ ഏപ്രിലിൽ ആകെ മരുന്നു വിൽപനയിൽ 20 % കുറവുണ്ടായി.
വായുവിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കാൻ വീട്ടിലിരിപ്പിനായി. മാസ്ക് പോലുള്ള പ്രതിരോധമാർഗങ്ങളും ആന്റിബയോട്ടിക് വിൽപന കുറച്ചു. ലോക്‌ഡൗണിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഇന്ത്യയിൽ ആന്റിബയോട്ടിക് വിൽപന 41% ഇടിഞ്ഞെന്ന് അവാക്സ് റിപ്പോർട്ടിൽ പറയുന്നു.
ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കുള്ള മരുന്നുവരവ് പൂർവസ്ഥിതിയിലായിട്ടില്ല. എങ്കിലും ഡിമാൻഡ് കുറഞ്ഞതിനാൽ മരുന്നുക്ഷാമമില്ലെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ പറയുന്നു.
English summary: Lockdown: Antibiotic sale drops in Kerala