ADVERTISEMENT

മുൻ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്റെ ഭാര്യയും 3 പതിറ്റാണ്ട് സർക്കാർ നഴ്സുമായിരുന്ന കെ. വസുമതി സേവനകാലം ഓർത്തെടുക്കുന്നു

30 വർഷത്തെ സേവനകാലം. ആദ്യം ഓർമ വരിക ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ആ കോൺഗ്രസുകാരന്റെ മുഖമാണ്. പുന്നപ്ര പടിഞ്ഞാറ് കടപ്പുറത്തു സംഘർഷം. വെട്ടേറ്റ ഒരു കോൺഗ്രസ് നേതാവിനെ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഞാൻ ആയിരുന്നു ഡ്യൂട്ടിയിൽ. ശരീരമാസകലം ആഴത്തിൽ മുറിവുകൾ. അവിടെയെല്ലാം രക്തം മണ്ണിൽ കുഴഞ്ഞ്. പുറത്തു ചാടിയ കുടൽമാലയിലും മണ്ണ്. വളരെ പണിപ്പെട്ടു ദേഹം വൃത്തിയാക്കി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർ എത്തും വരെ പരിചരിച്ചു. 

ഒടുവിൽ ചികിത്സയിലൂടെ അദ്ദേഹം രക്ഷപ്പെട്ടു. ഡിസ്ചാർജ് ദിവസം എന്റെ അരികെ വന്നു ‘‘ക്ഷമിക്കണം സിസ്റ്റർ, ഞാൻ തെറ്റിദ്ധരിച്ചു’’ എന്നു പറഞ്ഞു. എന്തേ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘‘സിസ്റ്ററിന്റെ പരിചരണവും ശുഷ്കാന്തിയും ഒക്കെ ഡോക്ടർ എന്നോടു പറഞ്ഞു. സിസ്റ്റർ ഒരുപാടു ബുദ്ധിമുട്ടി. അതുകൊണ്ടു കൂടിയാണു ഞാൻ രക്ഷപ്പെട്ടത്. ഞാൻ വെറുതേ സംശയിച്ചു’’. 

അദ്ദേഹം കോൺഗ്രസുകാരനും ഞാൻ കമ്യൂണിസ്റ്റുകാരിയുമായതു കൊണ്ടു വേണ്ടവിധം നോക്കില്ലെന്നു തെറ്റിദ്ധരിച്ചുവെന്നാണു പറഞ്ഞതിന് അർഥം. പുഞ്ചിരിയോടെ കേട്ടു നിന്നു. ‘‘ഞാൻ ജോലി ആത്മാർഥതയോടെ ചെയ്തു’’ എന്നു പറഞ്ഞു യാത്രയാക്കുമ്പോൾ മനസ്സ് സംതൃപ്തമായിരുന്നു. 

പുന്നപ്രയിലെ ഒരു ചെറുപ്പക്കാരൻ വിവാഹം ക്ഷണിക്കാൻ അമ്മയോടൊപ്പം വന്ന ഓർമയും മായാതെയുണ്ട്. എന്റെ ബന്ധുവോ പരിചയക്കാരോ ആയിരുന്നില്ല. അമ്മ പറഞ്ഞു: ‘‘സിസ്റ്റർ രക്ഷിച്ച കുട്ടിയാണിത്... ഓർക്കുന്നോ എന്തോ.. കല്യാണത്തിനു കൂടി വന്ന് അനുഗ്രഹിക്കണം.’’ ഞാൻ സർവീസിൽ പ്രവേശിച്ച ആലപ്പുഴ വനിതാ–ശിശു ആശുപത്രിയിൽ ഒരിക്കൽ കലശലായ ശ്വാസതടസ്സവുമായി ഗുരുതര സ്ഥിതിയിൽ എത്തിയ കുട്ടി. എല്ലാവർക്കും ആശങ്കയായിരുന്നു. മൂന്നു നാൾ ഞാൻ രാപകൽ പരിചരിച്ചു. ഒടുവിൽ അവൻ രക്ഷപ്പെട്ടു. അന്ന് ഡോ. ഉത്തമൻ എന്നെ അഭിനന്ദിച്ചു. ആ സംഭവമൊക്കെ പറഞ്ഞു കേൾപ്പിച്ചാണ് അന്ന് ആ അമ്മ മടങ്ങിയത്. 

അന്നൊക്കെ രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയാണു ഡ്യൂട്ടി. തുടർച്ചയായി രാത്രി ഡ്യൂട്ടിയും. വീട്ടുകാര്യവും ജോലിയും ഒന്നിച്ചു പോകാൻ ഏറെ പ്രയാസപ്പെട്ടു. അടിയന്തരാവസ്ഥയെ തുടർന്നു വിഎസിനെ പാതിരായ്ക്കു വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ഞാൻ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. എഴും അഞ്ചും വയസ്സായ 2 മക്കൾ ഉറങ്ങിക്കിടക്കുമ്പോഴാണ് വിഎസിനു പോകേണ്ടി വന്നത്. 20 മാസം കഴിഞ്ഞാണു പിന്നെ തിരിച്ചെത്തിയത്. അതു വരെ 2 കുഞ്ഞുങ്ങളും ഞാനും എന്റെ ജോലിയുമൊക്കെയായി കഴിഞ്ഞു കൂടി. 

സർക്കാർ ആശുപത്രി നഴ്സുമാരുടെ മെച്ചപ്പെട്ട സേവന– വേതന വ്യവസ്ഥയ്ക്കു വേണ്ടി നഴ്സുമാരുടെ സംഘടന നടത്തിയ സമര പ്രവർത്തനങ്ങളിലും ഈ ജീവിതഭാരത്തിനിടയിൽ സജീവമായി ഇടപെടേണ്ടി വന്നു. 

വിരമിച്ചിട്ട് 28 വർഷം. അക്കാലം ഇന്നത്തേതിനെക്കാൾ കഠിനമായിരുന്നു. ഞങ്ങളുടെ പിന്മുറക്കാരായ നഴ്സുമാരെ ജനങ്ങൾ ഹൃദയത്തോടു ചേർത്തു നിർത്തുന്നു. കോവിഡ് കാലത്ത് ഈ മഹാസമൂഹത്തിനു ലഭിക്കുന്ന സ്നേഹാദരം അങ്ങേയറ്റം ചാരിതാർഥ്യജനകമാണ്. വീട്ടുകാര്യം മാറ്റിവച്ചും സമയത്തെക്കുറിച്ച് ആലോചിക്കാതെയും പോരാടുന്ന എന്റെ പിന്മുറക്കാരെ ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. 

(നഴ്സസ് ദിനത്തിൽ അമ്മയുടെ ഓർമക്കുറിപ്പ് തയാറാക്കിയത് മകൻ വി.എ.അരുൺ കുമാർ).

English Summary: Vasumathi about her nursing job days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com