ബസുകളിലും ഓട്ടോയിലും കൂടുതൽ യാത്രക്കാർ പാടില്ല
Mail This Article
തിരുവനന്തപുരം ∙ ബസുകളിലും ഓട്ടോ റിക്ഷകളിലും അനുവദിച്ചതിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നെന്നും ഇതിനെതിരെ കർശന പൊലീസ് ഇടപെടലിനു നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കാതെയും ഒട്ടേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഇവർക്കെതിരെ കേസ് എടുക്കും.
∙ റെയിൽപ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കണം. ട്രെയിനുകള്‍ ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവരാം.
∙ ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ഒരേ സമയം ഒട്ടേറെ വിവാഹങ്ങൾ നടക്കുന്നതു കണക്കിലെടുത്താണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
∙ ആറ്റിങ്ങൽ ആലംകോട് പലഹാര നിർമാണ യൂണിറ്റിൽ നിന്നു നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിൽ നിർമാണ തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളതെന്നു കണ്ടു. ഇത്തരം കൃത്രിമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
∙ തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്തു പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കും.
പൊലീസിന് മഴക്കോട്ട് ഇനി പ്രതിരോധ കിറ്റ്
തിരുവനന്തപുരം ∙ മഴക്കോട്ട് കോവിഡ് പ്രതിരോധ കിറ്റായി രൂപാന്തരപ്പെടുത്തി കേരള പൊലീസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇതു നിർമിച്ചത്. ശരീരം മുഴുവൻ മൂടുന്ന മഴക്കോട്ടും ബന്ധപ്പെട്ട മറ്റ് ആവരണങ്ങളുമൊക്കെ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാൻ എളുപ്പവുമാണ്.
English summary: Lockdown: not allow more travelers in bus