സമ്പർക്കം വഴിയുള്ള രോഗം നിയന്ത്രിക്കണം; കേരളത്തിൽ പരമാവധി 6000 രോഗികൾ വരെ
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ സമ്പർക്കം വഴിയും സമൂഹവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ കോവിഡ് വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നു വിദഗ്ധർ.
കോവിഡിന്റെ മൂന്നാം വരവിൽ വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ എത്തിയവരിൽ രോഗികളായവരുടെ എണ്ണം വച്ചു കണക്കുകൂട്ടിയാൽ വരുംനാളുകളിൽ ആകെ രോഗികളുടെ എണ്ണം പരമാവധി 6000 വരെ മാത്രമേ ഉയരൂ എന്നാണു വിദഗ്ധരുടെ നിഗമനം. വിദേശ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും രോഗബാധ വർധിച്ചാൽ ഈ കണക്കുകളിൽ മാറ്റം വരാം.
കേരളത്തിൽ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളിൽ 50.5% പേർ വിദേശത്തു നിന്നെത്തിയവരാണ്. 21% പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. 28% പേരാണു സമ്പർക്കം വഴി രോഗികളായത്. ആരോഗ്യ വകുപ്പിന്റെ രേഖകൾ പ്രകാരമുള്ള വിശകലനമാണിത്.
ലോക്ഡൗൺ ഇളവുകൾക്കു ശേഷമുള്ള കണക്കു നോക്കിയാൽ വിദേശത്തു നിന്നു മടങ്ങിയെത്തിയവർ 8924 പേരാണ്. ഇതിൽ 120 പേർക്കാണു രോഗം. ആകെ വന്നവരിൽ 1.34 % മാത്രം. ഈ ശരാശരി അടിസ്ഥാനമാക്കിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ലക്ഷം പേർ വിദേശത്തു നിന്നു തിരിച്ചെത്തിയാൽ അതിൽ 1340 പേർ രോഗികളാകാം. ഇതുവരെ റജിസ്റ്റർ ചെയ്ത 4 ലക്ഷം പേരും മടങ്ങിയെത്തിയാൽ രോഗി എണ്ണം 5000നു മുകളിലെത്താം.
ഇളവുകൾക്കു ശേഷം ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 89,716 പേർ. ഇതിൽ രോഗികൾ 206. വെറും 0.22%. ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയാൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് 2 ലക്ഷം പേർ കൂടി മടങ്ങിയെത്തിയാൽ 440 രോഗികൾ വരെയുണ്ടാകാനാണു സാധ്യത.
∙കേരളത്തിലെ രോഗികൾ 794
∙വിദേശത്തു നിന്നെത്തിയവർ 401
∙ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 167
∙സമ്പർക്കം വഴി രോഗികളായവർ 226
English summary: Coronavirus third wave in Kerala