കോട്ടയത്ത് പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തി
Mail This Article
കോട്ടയം ∙ താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെ ആക്രമിച്ച് പരുക്കേൽപിച്ചു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്റെ (60) നില ഗുരുതരമായി തുടരുന്നു. കവർച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നൽകുന്ന സൂചന. വീട്ടിൽനിന്ന് കാർ മോഷണം പോയി. ഷീബയുടെയും സാലിക്കിന്റെയും ദേഹത്ത് വൈദ്യുതി വയർ കെട്ടിവച്ചിരുന്നു.
വീട്ടിലെ പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. അയൽപക്കത്തെ വീടു വാടകയ്ക്ക് നോക്കാൻ വന്നവർ പാചക വാതകത്തിന്റെ മണം ശ്വസിച്ച് സാലിക്കിന്റെ വീട്ടിൽ എത്തി. ഇതിനിടെ മാതാപിതാക്കളെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്തെ മകൾ ഷാനി ബന്ധുക്കളോട് പറഞ്ഞു. അവരും സ്ഥലത്തെത്തി. അങ്ങനെയാണ് രാവിലെ നടന്ന സംഭവം വൈകിട്ട് 5നു പുറത്തു വരുന്നത്.
English summary: Housewife killed in Kottayam