കോവിഡ് ചികിത്സ: ക്വാറന്റീന് ചെലവ് 10.8 ലക്ഷം, സാംപിൾ പരിശോധനയ്ക്ക് 11.33 കോടി
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് മേയ് 29 വരെ 1088 കോവിഡ് രോഗികളെ ചികിത്സിച്ചു എന്നും ഇവരുടെ ക്വാറന്റീൻ ചെലവു മാത്രം ഏകദേശം 10.8 ലക്ഷം രൂപ വരുമെന്നും സംസ്ഥാന സർക്കാരിന്റെ കണക്ക്. ഭക്ഷണം, പിസിആർ പരിശോധനാ ചെലവുകൾക്കു പുറമേയാണിത്.
ഇക്കാലയളവിൽ രോഗമുണ്ടോ എന്നറിയാൻ 78,278 സാംപിൾ പരിശോധന നടത്തിയ ഇനത്തിൽ 11.33 കോടി രൂപ ചെലവു കണക്കാക്കുന്നു. വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ സർക്കാർ ക്വാറന്റീൻ ചെലവു സൗജന്യമാക്കാൻ ഹൈക്കോടതിയിൽ ഹർജി വന്ന പശ്ചാത്തലത്തിലാണു സർക്കാരിന്റെ കണക്ക്. സംസ്ഥാനത്തു കോവിഡ് ചികിൽസ സൗജന്യമാണെന്നു സർക്കാർ അറിയിച്ചു.
ചെലവുകൾ ഇങ്ങനെ:
∙ സർക്കാർ ക്വാറന്റീൻ
സർക്കാർ ക്വാറന്റീനു പ്രതിദിനം മുറിവാടക ചെലവ്– 1000 രൂപ.
വീട്ടിലേക്കു വിടുന്നതിനു മുൻപു രോഗലക്ഷണമുള്ളവരുടെ പിസിആർ പരിശോധനാ ചെലവ്– 4000 രുപ
∙ ആശുപത്രി ക്വാറന്റീൻ
രോഗബാധ സ്ഥിരീകരിച്ചാൽ ആശുപത്രിയിൽ പ്രതിദിനം ക്വാറന്റീൻ ചെലവ് 1000 രൂപ (ഭക്ഷണം, ചികിത്സാ ചെലവുകൾ പുറമെ).
2 തവണ തുടർച്ചയായി നെഗറ്റിവ് ആകും വരെ 48 മണിക്കൂർ ഇടവിട്ടു 4–5 തവണ പിസിആർ പരിശോധന വേണ്ടിവരും
∙ ഐസിയു ചികിത്സ
കോവിഡ് രോഗിയുടെ ഐസിയു ചികിത്സാ ചെലവ് പ്രതിദിനം 40,000 രൂപ വരും. ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ശരാശരി ഐസിയു ചെലവ് 84,000.
ആശുപത്രി വാർഡിലെ ചികിത്സാ ചെലവ് പ്രതിദിനം 9000 രൂപ. രോഗി ശരാശരി 5–10 ദിവസം കിടക്കേണ്ടി വരും. 1088 രോഗികൾക്കു ഈ ഇനത്തിലുള്ള ചെലവു മാത്രം 9.792 കോടി രൂപ
English Summary: Kerala Government expense for covid treatment