ജോളിയുടെ ഫോൺ വിളി; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമെന്ന് പൊലീസ്
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ നിന്നു സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നു പരാതി. ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും കേസിലെ പ്രധാന സാക്ഷിയായ മൂത്ത മകനെ വിളിക്കാറുമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തണമെന്നു ഉത്തരമേഖലാ ഐജി അശോക് യാദവ് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിനോട് ആവശ്യപ്പെട്ടു.
എന്നാൽ തടവുകാർക്കായി അനുവദിച്ച ഫോണാണു ജോളി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉപയോഗിക്കുന്നതെന്നു ജില്ലാ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫോണിനു പത്തക്ക നമ്പറാണ്. ഇതാണ് മൊബൈൽ ഫോണിൽ നിന്നാണു വിളിക്കുന്നതെന്ന തെറ്റിദ്ധാരണയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐജി അശോക് യാദവ് ജോളിയുടെ മകനുമായി നേരിട്ടു സംസാരിക്കുകയും ശബ്ദരേഖ പരിശോധിക്കുകയും ചെയ്തു. നാലുതവണ മകനെ വിളിച്ചെന്നും ചില വിളികൾ 20 മിനിറ്റ് വരെ നീണ്ടതായും കണ്ടെത്തി.ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മറ്റു സാക്ഷികളെയും വിളിക്കാൻ സാധ്യതയുണ്ടെന്നും ഐജി നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.
English summary: Koodathai murder case; Jolly used phone in Jail