ആർച്ച് ഡാമെന്ന അദ്ഭുതം; കൊലുമ്പൻ വിടപറഞ്ഞിട്ട് 50 വർഷം; അണ മുറിയാതെ ഓർമകൾ
Mail This Article
തൊടുപുഴ∙ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് കുറവൻ–കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്ത ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പൻ ഓർമയായിട്ട് ഇന്ന് 50 വർഷം. പദ്ധതി കമ്മിഷൻ ചെയ്യുന്നതു കാണാനാകാതെ 1970 ജൂൺ 21ൽ തന്റെ 112–ാം വയസ്സിലാണ് ചെമ്പൻ കൊലുമ്പൻ വിടപറഞ്ഞത്.
ഇടുക്കി മലയിലെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു. ജെ. ജോൺ കൊലുമ്പനെ കണ്ടുമുട്ടിയതോടെയാണ് അണക്കെട്ടിന്റെ സ്ഥാനം സംബന്ധിച്ചു ചിന്ത ഉണ്ടാവുന്നത്. കുറവൻ–കുറത്തി മലകൾക്കിടയിൽ അണക്കെട്ടിന് അനുയോജ്യമായ സ്ഥലം കൊലുമ്പൻ, ജോണിന് കാണിച്ചുകൊടുത്തു. പിന്നീട് വിവിധ ഘട്ടങ്ങളിൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു സഹായമായി ചെമ്പൻ കൊലുമ്പനും പിൻമുറക്കാരും കൂടെയുണ്ടായിരുന്നു. അന്നത്തെ സേവനങ്ങൾക്കു പ്രത്യുപകാരമായി അവസാനകാലത്ത് 60 രൂപ പെൻഷനായി കെഎസ്ഇബി നൽകി. കൊലുമ്പന്റെ കാലശേഷം മകന് 40 രൂപ പെൻഷൻ അനുവദിച്ചിരുന്നെങ്കിലും കാലക്രമേണ അതു നിർത്തലാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ നിർമാണ ഓർമകളുമായി കൊലുമ്പന്റെ പുതിയ തലമുറ ഇന്നും ഇവിടെയുണ്ട്. കൊലുമ്പന്റെ ഓർമയ്ക്കായി 2016ൽ നിർമാണം ആരംഭിച്ച ചെറുതോണി വെള്ളാപ്പാറയിലെ സ്മാരകം അടുത്ത മാസം തുറന്നുകൊടുക്കും.
English Summary: 50th death anniversary of Kolumban