കോവിഡ് ഡ്യൂട്ടി കഴിഞ്ഞാൽ സർക്കാർ നിരീക്ഷണമില്ല; പകരം അവധി
Mail This Article
ആലപ്പുഴ ∙ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ഡ്യൂട്ടിക്കു ശേഷം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നതു സർക്കാർ റദ്ദാക്കി. പകരം 7 ദിവസം അവധി നൽകും. അവധിക്കു ശേഷം ആശുപത്രിയിലെത്തി ജോലി തുടരണം. കഴിഞ്ഞ 20ലെ സർക്കാർ ഉത്തരവു പ്രകാരം നാളെ ഇതു നിലവിൽ വരും. നേരത്തേ കോവിഡ് ഡ്യൂട്ടിക്കു ശേഷം 14 ദിവസം ആശുപത്രിയോടു ചേർന്ന കെട്ടിടത്തിൽ ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. തുടർന്നു കോവിഡ് പരിശോധന കഴിഞ്ഞാണ് ഇവർ വീടുകളിലേക്കു പോയിരുന്നത്.
ഐസിഎംആർ നിർദേശത്തെ തുടർന്നാണു പുതിയ നടപടി. പിപിഇ കിറ്റ് ധരിക്കുന്നതിനാൽ കോവിഡ് ബാധയ്ക്കു സാധ്യതയില്ലെന്നാണു വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതിയും പിപിഇ കിറ്റുകളുടെ സുരക്ഷയും സംബന്ധിച്ചു ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരമാണു കേരളത്തിലും ക്വാറന്റീൻ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം, കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ കുടുംബാംഗങ്ങൾക്കു സമ്പർക്കത്തിലൂടെ രോഗം പകരാൻ സാധ്യതയേറെയാണെന്ന് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നു. ഉത്തരവു നടപ്പിലാക്കുന്നതിനെതിരെ വിവിധ സംഘടനകൾ സർക്കാരിനു നിവേദനം നൽകി.
അതേസമയം, പുതിയ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവർത്തകർക്കു ഡ്യൂട്ടി കഴിഞ്ഞാൽ ക്വാറന്റീൻ തന്നെയാണു നിർദേശിക്കുന്നതെന്നും ഡിഎംഒ ഡോ. എൽ. അനിതകുമാരി പറഞ്ഞു.
English summary: Quarantine for Covid duty staff