കോവിഡ് കേസുകൾ കൂടുന്നു; ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പാക്കും
Mail This Article
തിരുവനന്തപുരം∙ കോവിഡ് കേസുകളുടെ എണ്ണം കൂടുകയും അതിനനുസൃതമായി കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും അതു സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണു ശ്രമം. ഇതിനായി ക്ലസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കോവിഡ് കേസുകളും അവയുടെ സമ്പർക്കവും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്കു കടക്കുന്നതിനും ഇറങ്ങുന്നതിനും കഴിയുമെങ്കിൽ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയിലുള്ള നിയന്ത്രണമായിരിക്കും കൊണ്ടുവരിക.
∙ കൂടാതെ വീടുകൾ സന്ദർശിച്ചു ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ ബാധിച്ചവരുണ്ടോ എന്നു കണ്ടെത്തി അവർക്ക് ആന്റിജൻ പരിശോധന നടത്തും.
∙ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുകയാണ് അടുത്ത ഘട്ടം.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതി ഉണ്ടാവുകയാണെങ്കിൽ അതിനെ നേരിടാനുള്ള സർജ് പദ്ധതി നടപ്പാക്കും. രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നതു മുതൽ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന വിശദമായ പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary: Covid cluster management strategy in Kerala