മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നു; സി–ഡിറ്റിൽ കലാപം
Mail This Article
കോഴിക്കോട് ∙ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതിച്ഛായ നന്നാക്കാൻ നിയമിച്ച സിപിഎം പ്രവർത്തകരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ‘വാർ റൂം’ ഒരുക്കാനും മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ (ഫെയ്സ്ബുക്, ട്വിറ്റർ ) ഇടപെടലുകൾ കൈകാര്യം ചെയ്യാനുമായി നാലു വർഷം മുൻപ് സി–ഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) വഴി കരാർ അടിസ്ഥാനത്തിൽ നിയമിച്ചവർക്കാണ് സ്ഥിരനിയമനത്തിനു വഴിയൊരുങ്ങുന്നത്.
മുൻ എംപി ടി.എൻ.സീമയുടെ ഭർത്താവും സി–ഡിറ്റ് മുൻ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന സ്പെഷൽ റൂൾ വഴി നാൽപതിലേറെ പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാനാണു ശ്രമം. ഇതിനെതിരെ സി–ഡിറ്റിലെ ഇടതു യൂണിയൻ തന്നെ രംഗത്തെത്തി.
ശമ്പളം നൽകാൻ വേണ്ടി ബാങ്കിൽ നിന്നു 2 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥയിലാണു സി–ഡിറ്റ്. ഇതിനിടയിൽ ചിലരെ മുൻകൂട്ടി നിശ്ചയിച്ചു സ്ഥിരനിയമനം നൽകാനാണു സ്പെഷൽ റൂൾസ് തയാറാക്കുന്നതെന്നാരോപിച്ചു സി–ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) റജിസ്ട്രാർക്കു കത്തു നൽകി.
English summary: Kerala CM social media staffs gets confirmation