3000 ഇ–ബസ് വാങ്ങിയാൽ നഷ്ടം നികത്താൻ നൽകേണ്ടി വരിക 540 കോടി
Mail This Article
തിരുവനന്തപുരം∙ സ്വിസ് കമ്പനിയും കേരള ഓട്ടമൊബീൽസു(കെഎഎൽ)മായി ചേർന്ന് ഇ–ബസ് നിർമിച്ച് അതിൽ 3000 എണ്ണം കെഎസ്ആർടിസി വാങ്ങേണ്ടി വരികയാണെങ്കിൽ വർഷം 540 കോടി രൂപ സർക്കാർ അങ്ങോട്ടു നൽകേണ്ടിവരും. ഇ–ബസ് ഓടുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാണിത്.
ഇപ്പോൾ കെഎസ്ആർടിസിക്കു ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്നത് 1000 കോടി രൂപയാണ്. അതിനു പുറമേ 540 കോടി കൂടി തരുമെന്ന ഉറപ്പു ലഭിച്ചാൽ ഇ–ബസ് വാങ്ങാമെന്നാണു കെഎസ്ആർടിസി ഈ ആലോചനയുടെ തുടക്കത്തിൽ തന്നെ അറിയിച്ചത്. ഇ–ബസ് ഓടിച്ചാൽ കിലോമീറ്ററിന് 24 മുതൽ 26 രൂപ വരെ നഷ്ടമുണ്ടാകാം. എങ്കിലും കേരളത്തിൽ ഇത്തരമൊരു ബസ് നിർമാണ വ്യവസായം വന്നാൽ അതുമായി സഹകരിക്കാൻ തയാറാണ്. പക്ഷേ നഷ്ടം സർക്കാർ നികത്തണം–ഇതായിരുന്നു കെഎസ്ആർടിസിയുടെ വാദം.
അതേസമയം, 2019 ജൂണിൽ തന്നെ സ്വിസ് ആസ്ഥാനമായ ഇ–ബസ് കിറ്റ് മാനുഫാക്ചർ ഹെസ് ആൻഡ് കെയ്റ്റനോ കമ്പനി സംസ്ഥാന സർക്കാരിന്റെ കേരള ഓട്ടമൊബീൽസു(കെഎഎൽ)മായി ചേർന്ന് ഇ–ബസ് നിർമാണത്തിനു സംയുക്ത കമ്പനി രൂപീകരിച്ചു. 51% ഓഹരി സ്വിസ് കമ്പനിക്കും ബാക്കി കെഎഎല്ലിനുമായിരുന്നു. ഇതു കെഎഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ച ശേഷം സർക്കാരിനെ അറിയിക്കുകയായിരുന്നു.
English summary: Kerala RTC E-bus