ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ: സർക്കാർ ഉത്തരവിന് 21 വരെ സ്റ്റേ
Mail This Article
കൊച്ചി ∙ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവു നടപ്പാക്കുന്നതു ഹൈക്കോടതി 21 വരെ സ്റ്റേ ചെയ്തു. ഭൂമി ഏറ്റെടുക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജൂൺ 18ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ 21ന് തുടർവാദം നടക്കും. അതു വരെയാണ് സ്റ്റേ.
ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഇടക്കാല ഉത്തരവ്. ഉടമസ്ഥത സംബന്ധിച്ചു കോടതിയിൽ തർക്കം ഉള്ളതിനാൽ 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം 77–ാം വകുപ്പ് അനുസരിച്ചു കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചു ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.
എന്നാൽ, കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാമെന്നു സർക്കാരിനു പറയാനാവില്ലെന്നും ഉത്തരവ് അധികാരപരിധി മറികടന്നാണെന്നും ഹർജിക്കാർ ആരോപിച്ചു. സാമൂഹിക ആഘാത പഠനം നടത്താതെ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകാനാവില്ല. ദുരുദ്ദേശ്യപരവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിനു ട്രസ്റ്റിന് അർഹതയുണ്ടെന്നാണ് വാദം.
ഇരുകൂട്ടരും ഭൂമിയിൽ ഉടമസ്ഥത അവകാശപ്പെടുന്ന സാഹചര്യത്തിൽ 2013ലെ നിയമപ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതിയിൽ ചർച്ചയായി. പ്ലാന്റേഷൻ നടപടികളുടെ ഭാഗമായി ഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾക്കു നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും 2013ലെ നിയമപ്രകാരം നടപടി അതുകൊണ്ടാണെന്നും സർക്കാർ ബോധിപ്പിച്ചു.
English summary: HC stays Cheruvally estate land acquisition