സ്വപ്നയുടെ ഫ്ലാറ്റിൽ ഐടി സെക്രട്ടറി സ്ഥിരസന്ദർശകനെന്ന് അയൽവാസികൾ
Mail This Article
തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ശിവശങ്കർ സ്ഥിരസന്ദർശകനായിരുന്നെന്ന് ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. സ്റ്റേറ്റ് കാറിലാണു ശിവശങ്കർ സ്ഥിരമായി ഫ്ലാറ്റിൽ എത്തിയിരുന്നതെന്ന് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോടു പ്രതികരിച്ചു.
ഐടി സെക്രട്ടറിക്കു സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു പ്രതിപക്ഷവും ബിജെപി സംസ്ഥാന പ്രസിഡന്റും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു പ്രതികരണം. 2018 വരെയാണ് സ്വപ്ന മുടവൻമുകളിലെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്നാണ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞത്. അതിനിടെ കോൺസുലേറ്റിൽ ജോലി ലഭിച്ചു. അതോടെ ട്രാവൽ ഏജൻസി പ്രതിനിധികൾ ഫ്ലാറ്റിൽ വരുമായിരുന്നു. ശിവശങ്കർ ഇടയ്ക്കിടെ വന്നിരുന്നു.
നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ തീരുമാനിച്ചു. സുരക്ഷാ ജീവനക്കാരനെ ഏർപ്പാടു ചെയ്തു. ഇതിനു സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ അടിച്ചുവെന്നും അസോസിയേഷൻ ഭാരവാഹി പറയുന്നു. കേസ് പിന്നീടു സുരക്ഷാ ജീവനക്കാരനെ സ്വാധീനിച്ച് ഒതുക്കിയെന്നും ഭാരവാഹി ആരോപിച്ചു.
English Summary: IT Secretary regular visitor of Swapna says neighbours