റാന്നിയിലെ കുടുംബം ഇറ്റലിക്ക് മടങ്ങി
Mail This Article
റാന്നി ∙ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ കേരളത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബം തിരികെ ഇറ്റലിക്കു മടങ്ങി. ഇന്നലെ ഉച്ചയ്ക്കു നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദ് വഴി പാരിസിലേക്കുള്ള വിമാനത്തിലാണ് കുടുംബം പുറപ്പെട്ടത്. മടക്കയാത്രയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം നേടിയിരുന്നു.
രണ്ടാഴ്ചയായി മടക്കയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും 3 പേർക്കും ഒരുമിച്ചു ടിക്കറ്റ് കിട്ടാൻ സമയമെടുത്തു. ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം, ഭാര്യ രമണി, മകൻ റിജോ മോൻസി എന്നിവർ ഫെബ്രുവരി 28ന് ആണ് ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയത്.
മോൻസിയുടെ സഹോദരൻ പനി ബാധിച്ച് ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയതോടെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. മാർച്ച് 6ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനും അവരുടെ നാട്ടിലുള്ള സഹോദരനും ഭാര്യയ്ക്കും 7നു കോവിഡ് സ്ഥിരീകരിച്ചു. 8നു രാവിലെ പ്രഖ്യാപനമുണ്ടായി. മാർച്ച് 28ന് കുടുംബവും ബന്ധുക്കളും രോഗമുക്തരായി.
English Summary: Rani family returns to Italy