സ്വപ്നയ്ക്ക് ഗുണ്ടാസംഘം
Mail This Article
തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനു ഗുണ്ടാ സംഘമുണ്ടെന്നു വെളിപ്പെടുത്തൽ. ഇളയ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹസൽക്കാരത്തിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവാണു വെളിപ്പെടുത്തൽ നടത്തിയത്. ഇദ്ദേഹത്തിന്റെ പിതൃസഹോദരന്റെ മകളുമായിട്ടായിരുന്നു സ്വപ്നയുടെ സഹോദരന്റെ വിവാഹം.
വിവാഹം മുടക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു ഹോട്ടൽ മുറിയിൽ തടഞ്ഞുവച്ചത്. ഭർത്താവ്, സുഹൃത്തും സ്വർണക്കടത്തു കേസിലെ പ്രതിയുമായ സരിത് എന്നിവർ ഉൾപ്പെടെ പത്തിലേറെപ്പേർ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ വിവാഹത്തിലും സൽക്കാരത്തിനും മുഴുവൻ സമയവും പങ്കെടുത്തെന്നും യുവാവ് പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 7നു തലസ്ഥാനത്ത് എസ്എസ് കോവിൽ റോഡിലെ ഹോട്ടലിലാണു വിവാഹസൽക്കാരം നടന്നത്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവ് തന്നെ മർദിച്ചെന്നാരോപിച്ച് സ്വപ്ന തമ്പാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കി.
സ്വപ്ന അസഭ്യം വിളിക്കുകയും തുടർച്ചയായി മുഖത്തടിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. അമ്മയെയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മുറിയിൽനിന്നു പുറത്തിറക്കി ഹാളിൽ വച്ച് ഉപദ്രവിച്ചപ്പോൾ ശിവശങ്കർ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഇടപെടൽ ഉണ്ടായതായും ആരോപണമുണ്ട്.
English summary: Swapna Suresh maintains goons team