ADVERTISEMENT

കൊച്ചി ∙ സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വർണക്കടത്തു സംഘം ദുബായിൽ നിന്ന് നയതന്ത്ര പാഴ്സലിൽ ആദ്യം അയച്ചത് എമർജൻസി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ്’. കഴിഞ്ഞ വർഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്സൽ സ്വർണം കടത്താൻ പറ്റിയതാണോയെന്നു പരിശോധിക്കാനുള്ള ഈ പരീക്ഷണം. പരീക്ഷണം വിജയിച്ചതോടെ ആസൂത്രിതമായ ദീർഘകാല പദ്ധതിക്കാണു സംഘം തുടക്കമിട്ടത്. പിടിക്കപ്പെടുന്നതുവരെ കടത്തിയത് 200 കിലോഗ്രാം സ്വർണം. 

ലോക്ഡൗണിൽ 70 കിലോഗ്രാം

ജൂണിൽ തന്നെ 3.5 കിലോഗ്രാം സ്വർണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വർണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതൽ (30 കിലോ) സ്വർണം അയച്ച പാഴ്സലാണു കസ്റ്റംസ് പിടികൂടിയത്. ഇതടക്കം ലോക്ഡൗൺ കാലത്തയച്ച അവസാനത്തെ 3 പാഴ്സലുകളിലായി 70 കിലോ ആണു കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വർണം ആണു കടത്തിയത്. ഈ മൊഴി കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല. 

സംഘമായി വളരുന്നു

2014 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 3.5 കിലോ സ്വർണം പിടികൂടിയ കേസിൽ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനൽ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ആസൂത്രണം ആരംഭിച്ചത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. സരിത് വഴിയാണു സ്വപ്നയെ പരിചയപ്പെടുന്നത്. സ്വപ്നയുടെ കോൺസുലേറ്റ് ബന്ധങ്ങൾ സംഘം ദുരുപയോഗിച്ചു. റമീസ് വഴി ജലാൽ മുഹമ്മിലേക്കും ജലാൽ വഴി ദുബായിലുള്ള ഫൈസൽ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുമാണു ആലോചനകൾ നടന്നത്. 

ഇടപാടിന്റെ വഴികൾ

പണം സന്ദീപിന്റെ നേതൃത്വത്തിൽ സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായിൽ ഫൈസൽ ഫരീദിന് എത്തിക്കും. ഫൈസൽ സ്വർണം വാങ്ങി പാഴ്സലിൽ ഒളിപ്പിച്ച് യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിൽ അയയ്ക്കും.  കോൺസുലേറ്റ് നൽകുന്ന ഓതറൈസേഷൻ വ്യാജമായി തയാറാക്കിയാണ് പാഴ്സൽ അയച്ചിരുന്നത്. 

കോൺസുലേറ്റ് പിആർഒ എന്ന നിലയിൽ ആദ്യഘട്ടത്തിൽ സരിത് ഇവ നേരിട്ടു കൈപ്പറ്റി. ജോലി നഷ്ടപ്പെട്ടപ്പോൾ, ‘ഓതറൈസേഷൻ‍ രേഖ’ കാണിച്ച് കൈപ്പറ്റി. പാഴ്സൽ അയയ്ക്കാനും തിരുവനന്തപുരത്ത് ഏറ്റുവാങ്ങാനും ഹാജരാക്കിയ  രേഖകൾ മുഴുവൻ വ്യാജമാണെന്ന് കസ്റ്റംസ് കരുതുന്നില്ല.

പ്രതിഫലം ലക്ഷങ്ങൾ  

‌സ്വർണക്കടത്തിൽ സഹായിക്കുന്നതിനു പതിനായിരങ്ങളിൽ തുടങ്ങിയ പ്രതിഫലം 4–5 ലക്ഷത്തിൽ എത്തി നിൽക്കുന്നതായാണു സരിത്തിന്റെ മൊഴി. തനിക്കും സ്വപ്നയ്ക്കുമായി ഏറ്റവുമൊടുവിൽ വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നും സരിത് പറഞ്ഞിരുന്നു. റമീസ്, ജലാൽ മുഹമ്മദ്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവരുടെ പ്രതിഫലമെത്രയെന്ന് വ്യക്തമായിട്ടില്ല.  

ഹവാല ‘ക്രൗഡ്ഫണ്ടിങ്’

പണം കണ്ടെത്താൻ സന്ദീപും റമീസും ജലാൽ മുഹമ്മദും ചേർന്നാണു ഹവാല ഇടപാടുകാരെ സമീപിച്ചത്. ടെസ്റ്റ് ഡോസിന്റെ രേഖകൾ കാണിച്ച് വിശദീകരിച്ചതോടെ, ഹവാലക്കാർ പണം നൽകാമെന്നേറ്റു. ആദ്യ കടത്തു വിജയിച്ചതോടെ, കൂടുതൽ ഹവാലക്കാർ എത്തി. കടത്തുന്ന സ്വർണത്തിന്റെ അളവ് വർധിച്ചു, ലാഭവും. പണം മുടക്കിയവരിൽ 7 പേർ‍ ഇതിനകം പിടിയിലായി. ഇവരിൽ ഓരോരുത്തരും മറ്റു പലരിൽ നിന്നു പണം സമാഹരിച്ചിട്ടുണ്ട്. ‘നിക്ഷേപക’രുടെ പട്ടികയിൽ കൂടുതൽ പേരുണ്ടാകാമെന്നും കസ്റ്റംസ് കരുതുന്നു. റമീസ്, ജലാൽ മുഹമ്മദ്, സ്വപ്ന, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവർ പണം ഇറക്കിയിട്ടില്ലെന്നാണ് വിവരം. ഇവർക്ക് ഓരോ കടത്തിനും പ്രതിഫലം ലഭിക്കും. 

രാഷ്ട്രീയബന്ധം ഇതുവരെയില്ല

സ്വർണക്കടത്തിനു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 

English summary: Gold smuggling through diplomatic channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com