78 കിലോഗ്രാം സ്വർണം പോയ വഴി തേടി കസ്റ്റംസ്
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സലുകളിൽ കടത്തിയ സ്വർണത്തിൽ 78 കിലോഗ്രാം എത്തിയതെവിടെ എന്നതിൽ അവ്യക്തത. ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്ത കോട്ടക്കൽ കോഴിച്ചെന സ്വദേശി പി.ടി. അബ്ദു കൈപ്പറ്റിയ 78 കിലോ സ്വർണം എന്തുചെയ്തു എന്നതിലാണു ദുരൂഹത.
ഇതിനകം അറസ്റ്റിലായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരിൽ നിന്ന് 39 കോടിയോളം രൂപ വിലവരുന്ന 78 കിലോ സ്വർണം പലതവണയായി ഇയാൾ കൈപ്പറ്റിയതിനു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരു പകൽ മുഴുവൻ ചോദ്യം ചെയ്തിട്ടും ഈ സ്വർണം എവിടെയാണു വിറ്റത്, പണം എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും അബ്ദു വ്യക്തമായ മറുപടി നൽകിയിട്ടില്ല.
കള്ളക്കടത്തു നടത്തിയ ബാക്കി സ്വർണം എത്തിയത് എവിടെയെല്ലാമെന്നതിനെ പറ്റി കസ്റ്റംസിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. അബ്ദുവിനു കൈമാറിയ സ്വർണത്തെപ്പറ്റിയാണ് വിവരം ലഭിക്കാനുള്ളത്. ഇക്കാര്യം എൻഐഎയും അന്വേഷിക്കും
കേസിന്റെ തുടക്കത്തിൽ തന്നെ കസ്റ്റംസ് അബ്ദുവിനെ തിരയുന്നുണ്ടായിരുന്നു. ഇത്രയും ദിവസം ഒളിവിലായിരുന്ന അബ്ദു, ഇന്നലെ കസ്റ്റംസ് ഓഫിസിൽ ഹാജരായി. ദുബായിൽ കട നടത്തിയിരുന്ന ഇയാൾ ലോക്ഡൗണിനു തൊട്ടുമുൻപാണു നാട്ടിലെത്തിയത്.
English Summary: Customs searching for where abouts of 78 kilo gram gold