അന്വേഷണ റഡാറിൽ ‘അടുപ്പക്കാരും’; ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചോദ്യം ചെയ്തേക്കും
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയവരെ മുഴുവൻ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിൽ കസ്റ്റംസും ദേശീയ അന്വേഷണ ഏജൻസിയും. സ്വർണക്കടത്തു കേസിലെ പ്രതികളുമായി സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമുണ്ടെന്നു കണ്ടെത്തിയ എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.
വിമാനത്താവളത്തിലെ കേരള പൊലീസ് ലെയ്സൺ ഓഫിസർ, 2 ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ, ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ, യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷ് തുടങ്ങിയവരാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ പട്ടികയിൽ. പ്രതികളിൽ നിന്നു പരാമവധി തെളിവു ശേഖരിച്ച ശേഷം ആവശ്യമെങ്കിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റൊരാളുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിച്ചേക്കും.
ഫോൺ വിളിയുടെ പേരിൽ മാത്രമല്ല അന്വേഷണം. ഓരോ വ്യക്തിയും പ്രതികളുമായി എത്രത്തോളം അടുപ്പം പുലർത്തിയിരുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
സന്ദീപിന്റെ കാർ വർക്‌ഷോപ്പിന്റെ പ്രവർത്തനം ഐബി അന്വേഷിക്കുന്നുണ്ട്. 2 ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ ദുബായ് സന്ദർശനം നടത്തിയപ്പോൾ അവിടെ സ്വപ്ന ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. കോൺസുലേറ്റിലെ ഗൺമാനെ നിയമിച്ചതു സുരക്ഷാ കമ്മിറ്റി അറിയാതെയാണെന്നത് എൻഐഎ ഗൗരവമായി കാണുന്നു.
English Summary: Officials also under investigation radar in gold smuggling case