ശിവശങ്കർ ഒപ്പിട്ട കരാറുകൾ: പ്രതിവർഷം 427 കോടി രൂപ അധികബാധ്യത
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ഒപ്പുവച്ച 7 ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ മൂന്നെണ്ണവും ബോർഡിനു വൻ ബാധ്യത ഉണ്ടാക്കും. 30 വർഷത്തേക്കുള്ള കരാറുകളിൽ മൂന്നെണ്ണത്തിനു റഗുലേറ്ററി കമ്മിഷന്റെ അംഗീകാരമില്ല.
അംഗീകാരമില്ലാതെ വൈദ്യുതി വാങ്ങുന്നതിനാൽ ബോർഡിനു വർഷം 427 കോടി രൂപയുടെ അധികബാധ്യത വരും. ശിവശങ്കറിന്റെ കാലത്ത് 865 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറുകളാണ് ഒപ്പുവച്ചത്. ജിൻഡാൽ പവറിൽ നിന്ന് 2015 മുതൽ 30 വർഷത്തേക്കു യൂണിറ്റിനു 3.60 രൂപയ്ക്ക് 200 മെഗാവാട്ട് വാങ്ങാനായിരുന്നു ആദ്യ കരാർ. തുടർന്നു ജാബുവ പവറിൽ നിന്നു യൂണിറ്റിന് 4.15 രൂപയ്ക്ക് 115 മെഗാവാട്ടും ബാൽകോയിൽ നിന്ന് 4.29 രൂപയ്ക്ക് 100 മെഗാവാട്ടും വാങ്ങാൻ കരാറായി. ഇവയ്ക്ക് റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചു.
തുടർന്നുള്ള കരാറുകളിലെല്ലാം വില 4.29 രൂപയായിരുന്നു. ജിൻഡാൽ ഇന്ത്യ തെർമൽ ലിമിറ്റഡിൽ നിന്നു 100 മെഗാവാട്ടിനും ജാബുവ രണ്ടാം ഘട്ടത്തിൽ നിന്ന് 100 മെഗാവാട്ടിനും ജിൻഡാൽ പവർ രണ്ടിൽ നിന്ന് 150 മെഗാവാട്ടിനുമായിരുന്നു കരാർ. ഈസ്റ്റ് കോസ്റ്റ് പവറിൽ നിന്ന് 100 മെഗാവാട്ടിനു കൂടി കരാറായെങ്കിലും അവർക്കു വൈദ്യുതി നൽകാൻ സാധിക്കാത്തതിനാൽ റദ്ദായി.
കോടികളുടെ അധിക ബാധ്യത ബോർഡിന്റെ ചെലവായി കണക്കാക്കാത്തതിനാൽ നിരക്കു പുതുക്കി നിശ്ചയിക്കുമ്പോൾ പരിഗണിക്കില്ല. ഈ തുക എവിടെ വക കൊള്ളിക്കുമെന്നറിയാത്ത പ്രതിസന്ധിയിലാണു ബോർഡ്. സംസ്ഥാന സർക്കാരും റഗുലേറ്ററി കമ്മിഷനും ആലോചിച്ചു പ്രതിസന്ധി പരിഹരിക്കണമെന്നാണു കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
English summary: M.Sivasankar