കൺസൽറ്റൻസി കരാറുകൾ ‘അവതാരങ്ങളുടെ’ സാന്നിധ്യം മൂലം: ഷാഫി പറമ്പിൽ
Mail This Article
കോഴിക്കോട്∙ റീബിൽഡ് കേരളയുടെ കൺസൽറ്റൻസി ആയി തിരഞ്ഞെടുത്ത കെപിഎംജി എന്ന കമ്പനിയെ ഉപേക്ഷിച്ച് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്കു സർക്കാർ കൺസൽറ്റൻസി കരാറുകൾ നൽകാൻ കാരണം ചില ‘അവതാരങ്ങളുടെ’ സാന്നിധ്യമാണെന്നു ഷാഫി പറമ്പിൽ എംഎൽഎ.
ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ പിഡബ്ല്യുസിയുടെ പ്രതിനിധിയായി പങ്കെടുത്ത അരുൺ പിള്ള എന്നയാൾ 2019 മേയ് വരെ കെപിഎംജിയുടെ ഡയറക്ടറായിരുന്നു. അതിനു ശേഷം ഇയാൾ പിഡബ്ല്യുസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി. ഇതേ കാലയളവിലാണ് സർക്കാർ കെപിഎംജിയെ വിട്ട് പിഡബ്യുസിക്കു ടെൻഡറുകൾ പോലുമില്ലാതെ കരാറുകൾ നൽകാൻ തുടങ്ങിയത്. വിദേശകമ്പനികളിലേക്ക് സ്വപ്നയും ശിവശങ്കറുമയച്ച മെയിലുകളും തെളിവുകളും നശിപ്പിക്കാനുള്ള സമയം നൽകുകയായിരുന്നു ദേശീയ അന്വേഷണ ഏജൻസി വരുന്നതുവരെ മുഖ്യമന്ത്രിയെന്നും ഷാഫി കുറ്റപ്പെടുത്തി.
സർട്ടിഫിക്കറ്റ് പകർപ്പുകളിൽ അവിശ്വാസവുമായി യുഡിവൈഎഫ്
കോഴിക്കോട്∙ സംസ്ഥാനത്തെ ചെറുപ്പക്കാരെ മുഴുവൻ വഞ്ചിച്ച മുഖ്യമന്ത്രിക്ക് യുവജനങ്ങൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പിനു പിന്നിൽ അവിശ്വാസപ്രമേയമെഴുതി 29ന് അയച്ചുകൊടുക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎയും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസും പറഞ്ഞു. പത്താംക്ലാസ് പാസായെന്നുപോലും ഉറപ്പില്ലാത്ത ഒരാളെ ലക്ഷങ്ങൾ ശമ്പളമുള്ള പദവിയിൽ ഒരു പരീക്ഷയുമെഴുതാതെ നിയമിച്ചു. യുവജനങ്ങൾ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കോപ്പിയുമെടുത്ത് അതിനുപിറകിലാണ് അവിശ്വാസപ്രമേയമെഴുതി അയയ്ക്കുക.
Content Highlight: Shafi Parambil and P K Firos against government