ADVERTISEMENT

കേരളത്തിന്റെ കോവിഡ് അതിജീവന പോരാട്ടത്തിന് ഇന്ന് 6 മാസം. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി ശ്രമം നടത്തുമ്പോഴും ദിനംപ്രതി കൂടുന്ന വൈറസ് ബാധിതരുടെ എണ്ണം ആശങ്കയായി തുടരുന്നു. ഭയം വേണ്ട, ജാഗ്രത മതിയെന്നു സർക്കാർ ആശ്വസിപ്പിക്കുന്നു. എന്നാൽ ദുരിതത്തിന് എന്നറുതിയാകുമെന്നറിയാതെ വലയുകയാണു ജനം. തൊഴിലും വരുമാനവും മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധി വീട്ടിലും നാട്ടിലും വളരുന്നു.

ആദ്യഘട്ടത്തിൽ കോവിഡിനെ ചെറുത്തുനിൽക്കാനും ലോകമാധ്യമങ്ങളിൽ വരെ ഇടംനേടാനും കേരളത്തിനു കഴിഞ്ഞെങ്കിൽ രണ്ടാംഘട്ടത്തിൽ രോഗികൾ കൂടിയതോടെ പ്രതിരോധക്കോട്ടയിൽ വിള്ളലുകൾ വ്യക്തമായി. അതിനെ മറികടക്കാനുള്ള വഴികളാണ് ഇപ്പോൾ തേടുന്നത്.

കോവിഡ് വഴി

ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതാനിർദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം– ജനുവരി 21ന്. വൈറസ് ഭീഷണി നേരിടുന്നതിനായി കൊച്ചി  വിമാനത്താവളത്തിലും മെഡിക്കൽ കോളജിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ചു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാഞ്ഞങ്ങാട്ടും റിപ്പോർട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീടു പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോട ദുരന്തപ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.

മാർച്ചിലാണ് കേരളം കോവിഡിന്റെ രണ്ടാംവരവിനു സാക്ഷിയായത്. വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികൾക്കു രോഗം കണ്ടെത്തി. പിന്നീട് ഒന്നും രണ്ടുമായി എണ്ണം കൂടി. മാർച്ച് 28നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം. വിദഗ്ധചികിത്സ ലഭ്യമാക്കിയും രോഗസാധ്യതയുള്ളവരെ പരിശോധിച്ചും രോഗം കണ്ടെത്തിയവരുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയും വ്യാപനം നിയന്ത്രിച്ചു. വിദേശത്തു മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ വരുമ്പോഴും കേരളം പൊരുതിനിന്നു. വിദേശ മാധ്യമങ്ങൾ പോലും അതിനെ പുകഴ്ത്തി.

കുതിപ്പും കിതപ്പും

മേയ് 8ന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോൾ 502 പേർ മാത്രമായിരുന്നു ആകെ കോവിഡ് ബാധിതർ. 474 പേരും അതിനകം രോഗമുക്തരായി. കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 100 കവിഞ്ഞിരുന്നു അപ്പോൾ.

ലോക്ഡൗണിനു ശേഷം കേരളത്തിന്റെ അതിർത്തികൾ തുറന്നതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരാൻ തുടങ്ങിയത്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചപ്പോൾ കർശനമായ ക്വാറന്റീൻ വ്യവസ്ഥകളുണ്ടായിരുന്നതിനാൽ സമ്പർക്കവ്യാപനം നിയന്ത്രിച്ചുനിർത്താനായി. മേയ് 27ന് ആകെ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ജൂൺ 8ന് 2000. ജൂലൈ 4ന് 5000 കടന്നു. 

16ന് 10,000 കടന്നു. 17ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 22ന് രോഗികളുടെ എണ്ണം 15,000 കവിഞ്ഞു. 28ന് 20,000. 

ആരോഗ്യ പ്രവർത്തകർക്കു വീട്ടുചികിത്സ

തിരുവനന്തപുരം ∙ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്കു വീടുകളിൽ കഴിയുന്നതിനു സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ മേലധികാരിയിൽ നിന്നു രേഖാമൂലമുള്ള അനുമതി നേടിയശേഷമാണു വീടുകളിൽ കഴിയേണ്ടത്.

വീട്ടിലുള്ള മറ്റാരുമായും സമ്പർക്കമില്ലാതെ ശുചിമുറി സംവിധാനത്തോടു കൂടിയ മുറിയിൽ കഴിയാമെന്നു സത്യവാങ്മൂലം നൽകണം. ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കുന്നതിനൊപ്പം എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചു 10–ാം ദിവസം ആന്റിജൻ പരിശോധന നടത്തണം. ഇതിൽ നെഗറ്റീവ് ആയാൽ ഡോക്ടറുടെ നിർദേശപ്രകാരം 7 ദിവസം വരെ വീട്ടിൽ വിശ്രമിക്കാം. ഇവരെ  പരിചരിക്കുന്നവർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

കോവിഡ് പ്രതിരോധം

മികവുകൾ

- ആരോഗ്യപ്രവർത്തകർ, പൊലീസ് ഉൾപ്പെടെ സർക്കാർ    ജീവനക്കാരുടെ ആത്മാർഥസമീപനം.

 - പൊതുസമൂഹത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും  പങ്കാളിത്തം.

- പ്രതിരോധപ്രവർത്തനങ്ങളുടെ ആസൂത്രണവും നടപ്പാക്കലും.

- സമൂഹ അടുക്കള, സൗജന്യ റേഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾ.

- പരിചരണത്തിലെ വൈദഗ്ധ്യം, മരണനിരക്കിലെ കുറവ്.

പാളിച്ചകൾ

- പരിശോധന വർധിപ്പിക്കുന്നതിലെയും ഫലം  ലഭ്യമാക്കുന്നതിലെയും താമസം.

- സീറോളജിക്കൽ പഠനഫലങ്ങൾ അവഗണിച്ചത്, രോഗവ്യാപന പഠനപ്രവർത്തനങ്ങളുടെ അഭാവം.

- ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ പോരായ്മകൾ.

- ലോക്ഡൗൺ, ആശുപത്രി ഡിസ്ചാർജ് ഉൾപ്പെടെയുള്ള  നടപടികളിലെ പിടിവാശി.

വെല്ലുവിളികൾ

-ചികിത്സാ സൗകര്യങ്ങളിൽ നേരിടാവുന്ന അപര്യാപ്തത

- വിശ്രമമില്ലാത്ത ആരോഗ്യപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ക്ഷമത, സുരക്ഷ.

-പെരുകുന്ന സമ്പർക്കവ്യാപനം.

- പ്രളയം ഉൾപ്പെടെ പ്രകൃതിക്ഷോഭ സാധ്യത.

  സാമ്പത്തിക പ്രതിസന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com