പവനായി 40000: മോഹിപ്പിച്ചും പേടിപ്പിച്ചും സ്വർണം ; 7 മാസം, 11,000 രൂപ
Mail This Article
കൊച്ചി ∙ റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പിൽ സംസ്ഥാനത്തു സ്വർണവില പവനു 40,000 രൂപയായി. ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടി. ഒരു ഗ്രാമിനു വില 5000 രൂപ. പണിക്കൂലിയും നികുതിയുമടക്കം ഒരു പവൻ സ്വർണാഭരണത്തിനു 45,000 രൂപയെങ്കിലും വേണം.
കോവിഡ് മൂലമുള്ള വിപണി മാന്ദ്യം, ഡോളറിന്റെ ഇടിവ്, യുഎസ്–ചൈന സംഘർഷം എന്നിവ കാരണം ആഗോള നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്കു തിരിയുന്നതാണു വില കുതിക്കാൻ കാരണം.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) ഈ മാസം മാത്രം 180 ഡോളർ കൂടി. ഇന്നലെ വില 1970 ഡോളർ. ഇന്ത്യൻ ബുള്യൻ (കട്ടിസ്വർണം) വിപണിയിൽ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു. വെള്ളി വില കൂടി ഗ്രാമിന് 70 രൂപയായി.
7 മാസം, 11,000 രൂപ
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ. ജൂലൈ 21 മുതൽ 11 ദിവസം കൊണ്ടു 3240 രൂപ കൂടി.
സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിലാണ്. 30,000 ആയത് 9 വർഷം കഴിഞ്ഞ് ഇക്കൊല്ലം ജനുവരി എട്ടിനാണ്. എന്നാൽ അടുത്ത 10,000 രൂപ വർധനയ്ക്കു വേണ്ടിവന്നത് വെറും 7 മാസം.
അന്നു പവനു 100 രൂപ...
1925 മാർച്ചിൽ പവന് 13 രൂപയായിരുന്നു വില. 1975 ആയപ്പോഴേക്കും പവന് 400 രൂപയ്ക്കടുത്തായി. എൺപതുകളുടെ തുടക്കത്തിൽ 1000 രൂപയിലെത്തി. 1984ൽ 1500 കടന്നു. 2008ൽ വില 10,000 രൂപയെത്തിയിരുന്നു. 2011ൽ 20,000 കടന്നു. 2020ൽ 30,000, 40,000 എന്നീ നിലവാരങ്ങൾ കടന്നു.
English summary: Gold price hike