ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനെ തിരിച്ചടിച്ച ‘ആർഎസ്എസ് പൂർവാശ്രമ’ വിവാദത്തിന്റെ തർക്കം സമൂഹമാധ്യമങ്ങളിലും കൊഴുക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിച്ച് ആക്രമിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ കോ‍ൺഗ്രസും യുഡിഎഫുമാകെ രംഗത്തുവന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പൂർവകാല ആർഎസ്എസ് ബന്ധം വിശദീകരിക്കാനും ന്യായീകരിക്കാനും സിപിഎം നേതാക്കളും വാക് പയറ്റിൽ. 

ചെന്നിത്തലയിൽ ആർഎസ്എസ് പ്രേമം ആരോപിച്ചു ന്യൂനപക്ഷത്തെ ആകർഷിക്കാനുള്ള സിപിഎം ലാക്ക് തിരിച്ചറിഞ്ഞു രംഗത്തുവന്നതു മുസ്‌ലിം ലീഗാണ്. ചെന്നിത്തലയ്ക്കായി ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി  പ്രതിരോധം തീർത്തപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടി നേതാക്കൾ ശക്തമായ പിന്തുണ നൽകി.

ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലിട്ടാണു യൂത്ത്  ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവർ അലി ശിഹാബ് തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഒരാഴ്ച മുൻപ് കോടിയേരി ബാലകൃഷ്ണൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ സ്വർണക്കടത്തു വിവാദത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണെന്നു കണക്കിലെടുത്ത്  അവഗണിക്കുകയാണു യുഡിഎഫ് ചെയ്തത്.എന്നാൽ ചെന്നിത്തല ‘സർസംഘചാലക്’ ആണെന്ന ആക്രമണം കോടിയേരി അഴിച്ചുവിട്ട അന്നു തന്നെ എസ്ആർപിയുടെ പൂർവകാല ആർഎസ്എസ് ബന്ധം പുറത്തുവന്നതോടെ യുഡിഎഫിന് ആക്രമണോത്സുകതയായി.

ബിജെപി, കോൺഗ്രസ് പത്രങ്ങളിൽ വന്ന ആരോപണങ്ങളുടെ പേരിൽ ആർഎസ്എസ് ബന്ധം എസ്ആർപി തുറന്നു സമ്മതിക്കേണ്ടിയിരുന്നോ എന്നതിൽ സിപിഎം നേതൃത്വത്തിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. സത്യസന്ധമായ നിലപാട് അദ്ദേഹം സ്വീകരിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോൾ എതിരാളികൾക്കുള്ള വടിയായി മാറിയല്ലോ എന്നാണ് എതിർവാദം. 

English summary: Congress youth leaders against Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com