കേന്ദ്ര, സംസ്ഥാന ഡിഎയിൽ വർധന; ഉടൻ കിട്ടില്ല
Mail This Article
കോഴിക്കോട്∙ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ ബാധകമാകേണ്ടിയിരുന്ന ക്ഷാമബത്തയിൽ (ഡിഎ) 3 ശതമാനത്തിന്റെയും സംസ്ഥാന ജീവനക്കാർക്ക് 4 ശതമാനത്തിന്റെയും വർധന. ഇതോടെ കേന്ദ്ര ഡിഎ 24 ശതമാനവും സംസ്ഥാനത്തു 36 ശതമാനവുമാകും.
എന്നാൽ, കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്രസർക്കാർ അടുത്ത ജൂൺ വരെയുള്ള ഡിഎ വർധന മരവിപ്പിച്ചിട്ടുള്ളതിനാൽ കേന്ദ്ര ജീവനക്കാർക്കു വർധിച്ച ഡിഎ തൽക്കാലം കിട്ടില്ല. സംസ്ഥാനത്താവട്ടെ, കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുൻപുതന്നെ 12% ഡിഎ കുടിശികയാണ്. പുതിയ 4% കൂടി ചേർത്ത് കുടിശിക 16 ശതമാനമായി ഉയരും. ഇത് എപ്പോൾ ലഭിച്ചു തുടങ്ങുമെന്നതിൽ വ്യക്തതയില്ല.
ഡിഎ നിശ്ചയിക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചിക 317.42 പോയിന്റിൽ നിന്നു 326.58 ആയി ഉയർന്നതിനാലാണ് ഈ വർധന. യഥാർഥത്തിൽ കേന്ദ്ര ഡിഎ 24.93 ശതമാനമായും സംസ്ഥാന ഡിഎ 36.12 ശതമാനമായുമാണു വർധിച്ചത്.
English summary: Dearness allowance hiked