ADVERTISEMENT

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഡോ. കെ. കസ്തൂരിരംഗൻ

കൊച്ചി ∙ രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണു ദേശീയ വിദ്യാഭ്യാസ നയം. 21–ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസ നയം രൂപീകരിച്ച സമിതിയെ നയിച്ചതു കേരളീയനാണെന്നതു നമ്മുടെ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) മുൻ ചെയർമാനും ആസൂത്രണ കമ്മിഷൻ മുൻ അംഗവും മുൻ രാജ്യസഭാംഗവുമാണ് ഡോ. കെ. കസ്തൂരിരംഗൻ. കൊച്ചിയിൽ ജനിച്ച്, കൊച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയാണ് അദ്ദേഹം ശാസ്ത്രലോകത്തു രാജ്യാന്തര പ്രശസ്തിയിലേക്കുയർന്നത്. ഡോ. കസ്തൂരിരംഗൻ ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.

∙രാജ്യം ചർച്ച ചെയ്യുകയാണു പുതിയ ദേശീയ വിദ്യാഭ്യാസ നയം. എന്താണു പുതിയ നയത്തിന്റെ ആകെത്തുക.

എവിടെയാണോ ആവശ്യം, അവിടെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഈ നയത്തിന്റെ പ്രധാന സവിശേഷത. വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങളനുസരിച്ചാണു പ്രാഥമിക വിദ്യാഭ്യാസത്തിലെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിൽ അത് വിദ്യാർഥിയുടെ താൽപര്യവും കഴിവുമനുസരിച്ചായി മാറുന്നു.

ശിശുസംരക്ഷണവും അക്ഷരങ്ങളെയും അക്കങ്ങളെയും കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് ഉറപ്പാക്കുന്ന വിദ്യാഭ്യാസവും ചേർന്നതാണു പ്രാഥമിക ഘട്ടം. അതേ ഘട്ടത്തിൽതന്നെ തൊഴിലധിഷ്ഠിതമായ അറിവും ഗവേഷണ താൽപര്യവും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസവും സമഗ്ര വ്യക്തിവികാസവും കൈവരിക്കാൻ വിദ്യാർഥിയെ ശാക്തീകരിക്കലാണ് ലക്ഷ്യമാക്കുന്നത്. വ്യക്തിപരമായ നേട്ടം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും സംഭാവന ചെയ്യാനുള്ള ചിന്തയും അത് വളർത്തുന്നു.

∙പ്രീസ്കൂൾതലം കൂടി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയാണല്ലോ. ഈ മേഖലയിലെ അധ്യാപകർ, അവർക്കുള്ള യോഗ്യത, പരിശീലനം, നിയമനം തുടങ്ങിയ കാര്യങ്ങളിൽ എന്തൊക്കെ ചെയ്യാനുണ്ട്.

ദേശീയ നയത്തിന്റെ നടത്തിപ്പു ഘട്ടത്തിൽ നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) ആണ് ഇതു തീരുമാനിക്കുക. അധ്യാപകരിലെ പ്രഫഷനൽ നിലവാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാകും എൻസിടിഇ പ്രവർത്തിക്കുക. ഇക്കാര്യം നയത്തിൽ കൃത്യമായി നിർദേശിക്കുന്നുണ്ട്.

∙നിലവിൽ ഏതു കുട്ടിക്കും നേരിട്ട് ഒന്നാം ക്ലാസ് പ്രവേശനം തേടാം. പുതിയ നയപ്രകാരം പ്രീ സ്കൂൾ പഠനം നിർബന്ധമാകുമ്പോൾ അതു പൂർത്തിയാക്കാതെ ഒന്നാം ക്ലാസ് പ്രവേശനത്തിന് തടസ്സമുണ്ടാകുമോ.

തിരഞ്ഞെടുക്കാനുള്ള രക്ഷിതാക്കളുടെ അവകാശത്തിൽ അയവുണ്ടാക്കുകയാണു ദേശീയ നയത്തിലൂടെ ചെയ്തിട്ടുള്ളത്. കുട്ടിയെ വീടുകളിൽ പഠിപ്പിച്ച് നേരിട്ട് ഒന്നാം ക്ലാസിൽ ചേർക്കാനാണു രക്ഷിതാവ് ഇഷ്ടപ്പെടുന്നതെങ്കിൽ അതും സാധ്യമാകണം. എന്നാൽ ഇതെല്ലാം നയത്തിന്റെ നടത്തിപ്പുഘട്ടത്തിൽ സംസ്ഥാന സർക്കാരുകൾ വേണം നിശ്ചയിക്കാൻ.

പ്രീ സ്കൂൾ, അങ്കണവാടി പഠനം കൂടി ഔപചാരിക പഠനത്തിന്റെ ഭാഗമാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും. നിലവിൽ അങ്കണവാടികൾ വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലാണ്. അങ്കണവാടി അധ്യാപകരെ പരിശീലനം നൽകി ഏർലി ചൈൽഡ്ഹുഡ് അധ്യാപകരാക്കുമെന്നു പറയുന്നു. ഫലത്തിൽ ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിധിയിൽ വരുമോ.

ഇക്കാര്യത്തിൽ ദേശീയ നയം പ്രത്യേകിച്ചൊന്നും അടിച്ചേൽപിക്കുന്നില്ല. അതതു സർക്കാരുകൾക്ക് ഇക്കാര്യം തീരുമാനിക്കാം. അങ്കണവാടികൾക്കു മുൻപത്തേതുപോലെ തുടരാം. എന്നാൽ,  അങ്കണവാടി അധ്യാപകർ ദേശീയ നയം നിഷ്‌കർഷിക്കുന്ന തരത്തിൽ പരിശീലനം സിദ്ധിച്ചവരാകണം. 

∙5+3+3+4 സ്കൂൾ ഘടനയ്ക്കായി നിലവിലുള്ള രീതിയിൽ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടതുണ്ടോ. കേരളത്തിൽ 4വരെ മാത്രമുള്ള എൽപി സ്കൂളുകൾ, 7 വരെ മാത്രമുള്ള യുപി സ്കൂളുകൾ, 5– 10, 8– 10 ക്ലാസുകൾ മാത്രമുള്ള സ്കൂളുകൾ എന്നിങ്ങനെയുണ്ട്. അധ്യാപക പുനർവിന്യാസം പ്രശ്നമാകില്ലേ.

പാഠ്യക്രമത്തിന്റെ പുനഃസംഘടനയാണു ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്. ഭൗതികമായ അടിസ്ഥാന സൗകര്യവുമായി അതിനു ബന്ധമില്ല. ഓരോ ഘട്ടത്തിലും കുട്ടികൾ കൈവരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യമാണു നയം വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്, 8 വയസ്സുള്ള കുട്ടി (ഗ്രേഡ് 3) അടിസ്ഥാനപരമായ അക്ഷര – സംഖ്യാ സാക്ഷരത കൈവരിച്ചിരിക്കണം. ഏറ്റവും വൈകിയാൽപോലും ഗ്രേഡ് 5 ആകുമ്പോഴേക്കും അതു ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ വിന്യാസമടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം.

∙ഇന്റഗ്രേറ്റ‍ഡ് ബിഎഡ് എന്ന ആശയം വിശദമാക്കാമോ.  ഇതുകൊണ്ട് കൂടുതലായി എന്തു മെച്ചമാണ് അധ്യാപക പരിശീലന മേഖലയിലുണ്ടാകുക.

ഇന്റഗ്രേറ്റഡ് ബിഎഡിനെക്കുറിച്ചു ദേശീയ വിദ്യാഭ്യാസനയം വിശദമായി പരാമർശിക്കുന്നുണ്ട്. കൂടുതൽ അയവുള്ളതും സ്വതന്ത്രവുമായ വിദ്യാഭ്യാസ രീതി ഉൾക്കൊള്ളാനും അതു പകർന്നുനൽകാനും കഴിയുന്ന തരത്തിലുള്ള വർധിച്ച മികവ് അധ്യാപകരിൽ ഉണ്ടാക്കിയെടുക്കലാണു ലക്ഷ്യം. പഠിച്ചതിനപ്പുറമുള്ള വിഷയങ്ങളും താൽപര്യങ്ങളുംകൂടി അവരിലുണ്ടാകണം. ഇന്നു പല ബിഎഡ് കോളജുകളും ബിഎഡ് എന്ന ഏക ലക്ഷ്യത്തിലാണു പ്രവർത്തിക്കുന്നത്. മികവുറ്റ അധ്യാപകരെ സൃഷ്ടിച്ചെടുക്കുന്ന മികച്ച പരിസ്ഥിതിയല്ല പലയിടത്തുമുള്ളത്.

∙4 വർഷ മൾട്ടിഡിസിപ്ലിനറി ഡിഗ്രി ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തു മാറ്റം കൊണ്ടുവരും. പല വിഷയങ്ങൾ പഠിക്കുമ്പോൾ ഒരു വിഷയവും ആഴത്തിൽ മനസ്സിലാക്കാനാകില്ലെന്നു വിമർശനമുണ്ട്.

4 വർഷ ഡിഗ്രി കോഴ്സ് എന്നതു സിലബസ് എന്ന ചട്ടക്കൂടിനു പുറത്തേക്കുള്ള താൽപര്യങ്ങൾ കണ്ടെത്താനും അതിൽ പരിചയിക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കുന്നതാണ്. അത്തരം പരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും കൂടുതൽ സമയം വേണമെന്നതിനാലാണ് ഒരു വർഷം അധികമായി നൽകുന്നത്. 

∙ഗവേഷണം സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ തിരുത്തൽ ആവശ്യമുണ്ടോ? കോളജ് അധ്യാപകർക്ക് പിഎച്ച്ഡി നിർബന്ധമാക്കണോ ? പിഎച്ച്ഡി, ഗവേഷണം കരിയറായി സ്വീകരിക്കുന്നവർക്കു മാത്രം പോരേ ?

ഇന്ത്യയിൽ താരതമ്യേന കുറച്ച് അധ്യാപകർക്കേ പിഎച്ച്ഡി ഉള്ളൂ. അധ്യാപകരിലെ ഗവേഷണ താൽപര്യം വളർത്താനാണു പുതിയ നയം ലക്ഷ്യമിടുന്നത്. ഗവേഷണം ഒരു സംസ്കാരമായി വളരണം. നാഷനൽ റിസർച് ഫൗണ്ടേഷൻ വഴി അധ്യാപകർക്കു ഗവേഷണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത് അത്തരം ലക്ഷ്യവുമായാണ്. ഗവേഷണത്തെ അധ്യാപകർ ഗൗരവത്തോടെ കാണുന്ന തരത്തിലാണു പുതിയ നയം വിഭാവനം ചെയ്യുന്നത്. 

സംശയങ്ങൾ ചോദിക്കാം

ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചു വായനക്കാരുടെ സംശയങ്ങൾ മനോരമയെ അറിയിക്കാം. പൊതുതാൽപര്യമുള്ളവ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും വിശദാംശങ്ങൾ തുടർന്നുള്ള റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. വാട്സാപ് നമ്പർ: 98460 95628 (മെസേജ് മാത്രം).

English summary: Kasturirangan on new education system

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com