വയോധികയ്ക്ക് ക്രൂര പീഡനം: 4 പേർ കസ്റ്റഡിയിൽ
Mail This Article
കോലഞ്ചേരി∙ പാങ്കോട് മനയത്തുപീടിക സ്വദേശിയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശിയായ ലോറി ഡ്രൈവർ, വയോധികയുടെ പരിചയക്കാരിയായ വീട്ടമ്മ, മകൻ, സഹോദരി എന്നിവരെയാണു ചോദ്യം ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ വിശദമായ മൊഴി ലഭിച്ച ശേഷമാകും അറസ്‍റ്റ്.
ഡൽഹിയിൽ നിർഭയ പെൺകുട്ടിക്കു നേരിട്ട പീഡനത്തിനു സമാനമായ ആക്രമണമാണു വയോധികയ്ക്കു നേരിടേണ്ടി വന്നത്. നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളും സ്വകാര്യ ഭാഗങ്ങളിൽ ആഴമേറിയ പരുക്കുമേറ്റ നിലയിലാണ് ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്‍ച രാത്രി എത്തിച്ചത്. സ്കാനിങ്ങിൽ ആന്തരികാവയവങ്ങൾക്കു മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് സർജറി, യൂറോളജി, ഗൈനക്കോളജി വിഭാഗം ഡോക്‌ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ശസ്‍ത്രക്രിയ നടത്തി. മൂത്രസഞ്ചിക്കും കുടലിനും സാരമായി പരുക്കേറ്റതായി സർജറി വിഭാഗം മേധാവി പ്രഫസർ ഡോ. വിജി പോൾ പറഞ്ഞു. അപകട നില തരണം ചെയ്‍തിട്ടില്ല.
ഞായർ രാവിലെ പത്തരയോടെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ഇരുപ്പച്ചിറയിലുള്ള കടയിൽ എത്തിയ വയോധികയെ അടുത്തു താമസിക്കുന്ന പരിചയക്കാരി പുകയില നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു.
അവിടെയുണ്ടായിരുന്ന ലോറി ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചെറുത്തതാണു ക്രൂരമായ ആക്രമണത്തിൽ കലാശിച്ചതെന്നാണ‍് പൊലീസിനു ലഭിച്ച വിവരം. സമീപത്തെ സ്വകാര്യ കമ്പനിയിൽ ലോഡുമായി എത്തിയതാണ‍് ഡ്രൈവർ.
നാലരയോടെ ഓട്ടോറിക്ഷയിലാണ‍് ചോരയൊഴുകുന്ന നിലയിൽ വയോധികയെ അവരുടെ വീട്ടിൽ കൊണ്ടുചെന്നത്. വീഴ്‌ചയിൽ പരുക്കേറ്റാണു ചോരയൊലിക്കുന്നതെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പരിചയക്കാരി പറഞ്ഞു. തുടർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
വനിതാ കമ്മിഷൻ കേസെടുത്തു
വയോധികയുടെ ചികിത്സച്ചെലവു വഹിക്കണമെന്നു സർക്കാരിനോട‍് അഭ്യർഥിച്ചിട്ടുണ്ടെന്ന‍് ആശുപത്രിയിലെത്തിയ സംസ്‍ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. കമ്മിഷൻ സ്വമേധയാ കേസെടുത്തു. എസ്‌സി–എസ്‍ടി ആക്‌ട് അനുസരിച്ചും കേസുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്‍പി മുഹമ്മദ് റിയാസിനാണ‍് അന്വേഷണച്ചുമതല. അന്വേഷണം ഉന്നത ഉദ്യോഗസ്‍ഥർ ഉൾപ്പെട്ട സംഘത്തെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ എംഎൽഎ ഡിജിപിക്കു കത്തു നൽകി.
English Summary: Old women raped