സ്വർണക്കടത്ത്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവർ ഉൾപ്പെടെ 9 പേരുടെ സ്വത്തു കണ്ടുകെട്ടും. ഇതിനായി സ്വത്തുക്കളുടെ വിവരശേഖരണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷൻ വകുപ്പ് ഐജിക്കു കത്തു നൽകി.
പ്രതികൾ സംസ്ഥാനത്ത് എവിടെയൊക്കെ വസ്തുവകകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി, എവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു, ഇവർ നടത്തിയ ഭൂമിയിടപാടുകൾ എന്നിവ ഉൾപ്പെടെ സ്വത്ത് സമ്പാദനത്തിന്റെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ടാണു കത്ത്. ഐജി ജില്ലാ റജിസ്ട്രേഷൻ വകുപ്പിനു കത്തു കൈമാറി. അതതു ജില്ലാ റജിസ്ട്രേഷൻ വിഭാഗം വിവരങ്ങൾ ശേഖരിക്കും. ഇതു ക്രോഡീകരിച്ച് എൻഫോഴ്സ്മെന്റിനു കൈമാറും.
സന്ദീപ്, സ്വപ്ന, സരിത് എന്നിവരെ 7 ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
English Summary: Gold smuggling property of accused to be seized