പെട്ടിമുടിയിൽ മരണം 43
Mail This Article
പെട്ടിമുടി (മൂന്നാർ) ∙ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ 17 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ആറു മാസമായ കുഞ്ഞും ഇതിലുണ്ട്. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ
എണ്ണം ഇതോടെ 43 ആയി. എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 28 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്നു 12 പേർ മാത്രമാണു രക്ഷപ്പെട്ടത്.
തിരച്ചിലിന്റെ മൂന്നാം ദിനമായ ഇന്നലെ 8 മൃതദേഹങ്ങൾ പുഴയിൽ നിന്നും 9 മൃതദേഹങ്ങൾ ചെളിയിൽ നിന്നുമാണു വീണ്ടെടുത്തത്. പോസ്റ്റ് മോർട്ടത്തിനു ശേഷം എല്ലാവരുടെയും സംസ്കാരം നടത്തി. ഇന്നലെ കനത്ത മഴയും മൂടൽ മഞ്ഞും മൂലം തിരച്ചിൽ വൈകിട്ട് 5.30ന് നിർത്തിവച്ചു. ഇന്ന് പുനരാരംഭിക്കും. പൊലീസ് നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും ഇന്നലെ തുടങ്ങി.
ഇതിനിടെ, ആലപ്പുഴയിൽനിന്നു പെട്ടിമുടിയിലെത്തിയ അഗ്നിരക്ഷാസേനയിലെ രക്ഷാപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെയും യൂണിറ്റിലുള്ളവരെയും തിരിച്ചയച്ചു.
മൂന്നു തലമുറകളായി മൂന്നാറിൽ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തിൽപെട്ടത്. ഇവർക്കെല്ലാം തലമുറകളായി വോട്ടവകാശവും റേഷൻകാർഡുകളും ഇവിടെയുണ്ട്. ഇന്നലെ കണ്ടെത്തിയവർ: അരുൺ മഹേശ്വരൻ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാൾ ഗണേശൻ (45), തങ്കമ്മാൾ (45), ചന്ദ്ര (63), മണികണ്ഠൻ (22), റോസ്‌ലിൻ മേരി (53), കപിൽ ദേവ് (25) അഞ്ജു മോൾ (21), സഞ്ജയ് (14), അച്ചുതൻ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55), ആറു മാസമായ കുഞ്ഞ്.
English summary: Munnar landslide deaths