പ്രതികളുടെ ഉന്നത ബന്ധങ്ങൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ഇഡി
Mail This Article
കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ഉന്നത ബന്ധങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾക്കു വഴിയൊരുക്കിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന കേസിൽ ആഴത്തിലുള്ള അന്വേഷണം നടത്താൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു. പ്രതികളുടെ 5 ദിവസത്തെ അധിക കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണന്റെ അപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 4 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
ഇഡിക്കു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസിലാണു പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകും.
English summary: Gold smuggling: Enforcement Directorate investigation