പ്രോട്ടോക്കോൾ ഓഫിസറുടെ മൊഴിയെടുത്ത് എൻഐഎ
Mail This Article
തിരുവനന്തപുരം ∙ നയതന്ത്ര ചാനൽ വഴി വന്ന പാഴ്സലുകളുടെ പിന്നാമ്പുറം ചികഞ്ഞ് എൻഐഎയുമെത്തി. ഇതുസംബന്ധിച്ച് പ്രോട്ടോക്കോൾ വിഭാഗത്തിനു കസ്റ്റംസ് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് എൻഐഎ സംഘം ഇന്നലെ വൈകിട്ടു സെക്രട്ടേറിയറ്റിലെത്തി സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫിസറുടെ മൊഴിയെടുത്തത്.
നയതന്ത്ര ബാഗേജ് വഴി സ്വർണത്തിനു പുറമേ വൻതോതിൽ വേറെയും സാധനങ്ങളെത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ 2 വർഷമായി പ്രോട്ടോക്കോൾ അനുമതിയോടെ എത്തിയ പാഴ്സലുകളുടെ വിവരവും അനുമതി ലഭിക്കാതെ എത്തിച്ച പാഴ്സലുകളുടെ വിവരവും തേടി. പ്രോട്ടോക്കോൾ ഓഫിസറുടെ ഒപ്പില്ലാതെ നയതന്ത്ര ചാനൽ വഴി പാഴ്സലുകൾ വിട്ടുകൊടുത്തതിൽ കസ്റ്റംസിനു വീഴ്ചയുണ്ടോയെന്നും പരിശോധിക്കുന്നു. നയതന്ത്ര പാഴ്സൽ വരുമ്പോഴുള്ള നടപടിക്രമങ്ങളുടെ രേഖയും ആവശ്യപ്പെട്ടു.
സ്വർണക്കടത്തു കേസിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐഎ സംഘം രണ്ടാം തവണയാണു സെക്രട്ടേറിയറ്റിലെത്തുന്നത്. നേരത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണെത്തിയത്.
സാക്ഷ്യപത്രങ്ങൾ തേടി കസ്റ്റംസ്
കഴിഞ്ഞവർഷം മുതൽ വന്ന പാഴ്സലുകളുടെയും സാക്ഷ്യപത്രങ്ങളുടെയും (എക്സംപ്ഷൻ സർട്ടിഫിക്കറ്റ്) വിശദാംശങ്ങൾ തേടിയാണു പ്രോട്ടോക്കോൾ ഓഫിസർക്കു കസ്റ്റംസ് കത്തു നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് നടന്ന കാലയളവിലെ പ്രോട്ടോക്കോൾ ഓഫിസറുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെട്ടു. സാക്ഷ്യപത്രത്തിന് അപേക്ഷ നൽകിയവരുടെ വിവരങ്ങളും പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ആവശ്യപ്പെട്ടു.
English summary: Gold smuggling: NIA in secretariat