ADVERTISEMENT

കൊച്ചി ∙ കോവിഡ് സമയത്തു വിദേശത്തു മരിച്ച ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളകുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബന്ധുക്കൾക്കു പരാതികളുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മഡാഡ്, ഇ മൈഗ്രേറ്റ് തുടങ്ങിയ പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യാമെന്നു വിദേശകാര്യമന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.

വിദേശത്തുനിന്നു മടങ്ങുന്ന ഇന്ത്യക്കാരുടെ വേതന കുടിശികയും നഷ്ടപരിഹാരവും ലഭ്യമാക്കാനായി നിയമസംവിധാനം ഒരുക്കണമെന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് നൽകിയ ഹർജിയിലാണു മന്ത്രാലയത്തിന്റെ വിശദീകരണം.

തൊഴിലാളിയുടെ ശമ്പള കുടിശിക സ്പോൺസറി‍ൽ നിന്നു സ്വീകരിക്കാൻ നയതന്ത്രകാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.  നഷ്ടപരിഹാരം, സർവീസ് അവസാനിപ്പിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയവ സംബന്ധിച്ചു പരാതികൾ ലഭിച്ചാൽ സ്പോൺസറെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ ബന്ധപ്പെടും. 

സ്പോൺസറിൽ നിന്നു ലഭിക്കുന്ന തുക, നടപടി ക്രമങ്ങൾ പാലിച്ച് അയയ്ക്കുമെന്നും ജില്ലാ അധികൃതർ മരിച്ചയാളുടെ അവകാശികൾക്കു നൽകുമെന്നും മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

നിയമസഹായവും അരികിൽ

വിദേശതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും പ്രശ്ന പരിഹാരത്തിനും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ, കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തിന്റെ ഇമെയിൽ സംവിധാനം, ദുരിതത്തിലായവരെ സഹായിക്കാനായി മഡാഡ് പോർട്ടൽ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഇതുവഴി ലഭിക്കുന്ന പരാതികൾ തൊഴിലുടമകളുമായി സംസാരിച്ചു ഒത്തുതീർപ്പാക്കും. നിയമസഹായത്തിനായി അഭിഭാഷകരുടെ പാനലുമുണ്ട്.  തൊഴിലാളി മടങ്ങിയാലും നയതന്ത്ര കാര്യാലയത്തിനോ, അഭിഭാഷകനോ പവർ ഓഫ് അറ്റോർണി നൽകാം. തുക ലഭ്യമാകുമ്പോൾ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. 

കോവിഡ് പശ്ചാത്തലത്തിൽ ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

English summary: Aid for NRI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com