ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചത് അഭിമാനകരമായ വളർച്ച: എസ്ആർപി
Mail This Article
തിരുവനന്തപുരം ∙ ആർ എസ്എസ് ബന്ധം ചെറുപ്പകാലത്ത് ഉപേക്ഷിച്ചത് തന്റെ അഭിമാനകരമായ വളർച്ചയാണെന്നും ആ ചർച്ചയിൽ ഉത്കണ്ഠയില്ലെന്നും സിപിഎം. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. മനോരമ ന്യൂസ് 'നേരേ ചൊവ്വേ'യിലാണ് എസ്ആർപിയുടെ പ്രതികരണം.
കേരളത്തിൽ 1937ലാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. താൻ ജനിച്ചത് 1938ലും. തന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നില്ല, യാഥാസ്ഥിതിക മതവിശ്വാസികളുടെ കുടുംബമായിരുന്നു. നാട്ടിൽ ആർഎസ്എസ് ശാഖ വന്നപ്പോൾ മാതാപിതാക്കൾ പറഞ്ഞതുകൊണ്ടാണ് അവിടെ പോയത്. ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ പതിനാറാം വയസ്സിൽത്തന്നെ ഉപേക്ഷിച്ചു. പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
രമേശ് ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധം ആക്ഷേപിച്ചു വിവാദം തുടങ്ങിവച്ചതു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എന്നത് എസ്ആർപി. നിഷേധിച്ചു. അതിനുമുമ്പു തന്നെ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ടായിരുന്നു. ചെന്നിത്തലയുടെ രാഷ്ട്രീയ നിലപാടിനെയാണു കോടിയേരി വിമർശിച്ചത്. ആർഎസ്എസ് ബന്ധം ആനുഷംഗികമായി പറഞ്ഞതാണ്. അതു പ്രധാനമല്ല.
മാധ്യമങ്ങൾക്കെതിരെയുള്ള തരംതാണ പ്രചാരവേലകളിൽ നിന്നും കടന്നാക്രമണങ്ങളിൽ നിന്നും മാറിനിൽക്കണമെന്നു പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാ നടപടി എടുക്കും. പൊതുചർച്ചകൾ തരംതാഴാതിരിക്കാൻ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പൊതു പെരുമാറ്റച്ചട്ടം ഉയർത്തിക്കൊണ്ടുവരണം.
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷോഭത്തെ, കള്ളപ്രചാരണങ്ങളാൽ വേട്ടയാടപ്പെടുന്ന മനുഷ്യന്റെ സഹജപ്രതികരണമായി കണ്ടാൽ മതി. മനസ്സിലുള്ളത് മുഖത്തു പ്രകടമാകുന്നത് അദ്ദേഹത്തിന്റെ തനിമയാണ്. അതിൽ അഭിനന്ദിക്കുകയാണു വേണ്ടതെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.
English summary: S.Ramachandran Pillai RSS relation