ADVERTISEMENT

കൊച്ചി∙  സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. കേരളത്തിലെ 2 മുൻനിര ധനകാര്യ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടും അവരെ ഒഴിവാക്കി യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്കു കരാർ ലഭിച്ചതിനു പിന്നിലെ സ്വപ്ന സുരേഷിന്റെ ഇടപെടലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിക്കുന്നത്.

ബെംഗളൂരു ലഹരിമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയുടെ സ്വാധീനം കാരണമാണ് വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കു കിട്ടാതെ പോയതെന്നാണ് നിഗമനം.

ബെംഗളൂരു കമ്മനഹള്ളിയിൽ അനൂപ് ആരംഭിച്ച റസ്റ്ററന്റിന്റെ മുതൽ മുടക്കും ഇതേ ബിസിനസ് പങ്കാളിയുടെതാണ്. തിരുവനന്തപുരത്തെ വീസ സ്റ്റാംപിങ് സെന്ററിലും ഇദ്ദേഹത്തിനു മുതൽ മുടക്കുണ്ടെന്നാണ് അന്വേഷണ സംഘങ്ങൾക്കു ലഭിക്കുന്ന വിവരം. അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു കൃത്യമായ തെളിവു ലഭിച്ചാൽ സ്വർണക്കടത്തു കേസിൽ അതു ഗുരുതര രാഷ്ട്രീയ മാനങ്ങളുള്ള വഴിത്തിരിവുണ്ടാക്കും.

കേരളം അടക്കമുള്ള 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് അടക്കമുള്ള സേവനങ്ങൾക്കു 15,000 –20,000 രൂപവരെയാണ് ഈടാക്കുന്നത്. ഇതിനു പുറമേ വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ തൊഴിൽദാതാക്കളുമായുള്ള സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിലും ഇവരുടെ നിക്ഷേപം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും ഇത്തരം സെന്ററുകൾ ഇടനിലക്കാരായി കമ്മിഷൻ വാങ്ങാറുണ്ട്.

എൻഐഎ കണ്ടെത്തിയ ബാങ്ക് നിക്ഷേപങ്ങളിൽ യുഎഎഫ്എക്സും ഫോർത്ത് ഫോഴ്സും നൽകുന്ന കമ്മിഷനുമുണ്ടെന്നാണു സ്വപ്നയുടെ മൊഴി. എന്നാൽ ഈ പണമൊന്നും സ്വകാര്യ ആവശ്യങ്ങൾക്കു സ്വപ്ന പ്രയോജനപ്പെടുത്താതെ സൂക്ഷിച്ചതിൽ നിന്നും അതിന്റെ യഥാർഥ അവകാശികൾ മറ്റാരോ ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങൾ.

English summary: Gold smuggling case Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com