വിമാനത്താവളം അദാനി ഗ്രൂപ്പിനു നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രം
Mail This Article
കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു പാട്ടത്തിനു നൽകിയതു നയപരമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണു കേന്ദ്രത്തിന്റെ വിശദീകരണം.
തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല സ്വകാര്യ, പൊതു പങ്കാളിത്തത്തിലൂടെ (പിപിപി) പാട്ടത്തിനു നൽകാൻ സർക്കാർ നയപരമായ തീരുമാനമാനമെടുക്കുകയായിരുന്നു. ഇതു കക്ഷികൾക്കു ചോദ്യം ചെയ്യാനാവില്ല. കേന്ദ്ര സർക്കാരും സംസ്ഥാനവും തമ്മിലുള്ള തർക്കം പരിഗണിക്കാൻ നിയമാധികാരം സുപ്രീം കോടതിക്കാണ്. അതിനാൽ ഹർജി നിലനിൽക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
കേന്ദ്ര സർക്കാരിനുവേണ്ടി വ്യോമയാന അണ്ടർ സെക്രട്ടറി സന്തോഷ് കുമാർ സിങ്ങും സംസ്ഥാന സർക്കാരിനായി ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേഴ്സി ഗബ്രിയേലുമാണ് സത്യവാങ്മൂലം നൽകിയത്.
ബെഞ്ച് പിൻമാറി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആർ. രവിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറി. ഹാജരായ അഭിഭാഷകരിൽ ഒരാൾ ജസ്റ്റിസ് ടി.ആർ. രവിയുടെ സീനിയർ ആയിരുന്നുതിനെ തുടർന്നാണിത്. സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും അടക്കമുള്ളവർ നൽകിയ ഹർജി ഇനി മറ്റൊരു ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
പിന്നോട്ടില്ലെന്ന് വ്യോമയാനമന്ത്രി
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളം അദാനി എന്റർപ്രൈസസിനു നൽകാനുള്ള തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ സൂചിപ്പിച്ചു. തീരുമാനത്തിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും നിതി ആയോഗും സെക്രട്ടറിമാരുടെ സമിതിയും തമ്മിൽ നടന്ന യോഗത്തിലെ ധാരണയനുസരിച്ച്, ലേലത്തുകയും കേരളം നിർദേശിക്കുന്ന തുകയും തമ്മിൽ 10% വരെ വ്യത്യാസമെങ്കിൽ പദ്ധതിക്കുള്ള ആദ്യ അവകാശം കേരളത്തിനു ലഭിക്കുമായിരുന്നു. എന്നാൽ, വ്യത്യാസം 19.3 ശതമാനമായിരുന്നു. വസ്തുത ഇതാണെന്നിരിക്കെ ഇപ്പോൾ മറ്റെന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
English summary: Thiruvananthapuram airport case